'ജനത്തിന്റെ തലയ്ക്കടിക്കുന്നു", 'ജനത്തിന്റെ നടുവൊടിക്കുന്ന സംസ്ഥാന ബഡ്ജറ്റ്" എന്നെല്ലാമുള്ള ആവലാതികളെഴുതിവച്ച പ്ലക്കാർഡുകളും ഉയർത്തിപ്പിടിച്ചാണ് പ്രതിപക്ഷം നിയമസഭയിലേക്ക് പ്രവേശിച്ചത്. ചോദ്യോത്തരവേള തുടങ്ങുമ്പോൾ ആ പ്ലക്കാർഡുകളുയർത്തിക്കാട്ടി അവർ ഒച്ചപ്പാടൊക്കെ ഉണ്ടാക്കിയെങ്കിലും അതങ്ങോട്ട് കൊഴുപ്പിച്ചില്ല.
ചോദ്യോത്തരവേളയും ശൂന്യവേളയും പിന്നിട്ട് ബഡ്ജറ്റ് പ്രസംഗത്തിന്മേലുള്ള പൊതുചർച്ചയിലേക്ക് കടന്നപ്പോഴാണ് പ്രതിപക്ഷനേതാവ് എഴുന്നേറ്റ് സമരപ്രഖ്യാപനം നടത്തിയത്. 'സംസ്ഥാന ബഡ്ജറ്റിൽ നികുതിഭാരം അടിച്ചേല്പിച്ച'തിനെതിരെ സഭാകവാടത്തിൽ ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം, സി.ആർ. മഹേഷ് എന്നിവരുടെ സത്യഗ്രഹസമരം. വെള്ളിയാഴ്ചത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബഡ്ജറ്റവതരണത്തിന് പിന്നാലെയുണ്ടായ പ്രതിപക്ഷരോഷം കണ്ടിട്ട് സഭയാകെ ഇന്നലെ സ്തംഭിച്ച് പോകുമെന്ന് ചിന്തിച്ചവരുണ്ടാകാം. പ്രതിപക്ഷം പക്ഷേ ക്രിയാത്മകമാണ്. അതിനാൽ സഭാകവാടത്തിൽ എം.എൽ.എമാരുടെ സത്യഗ്രഹസമരവും അകത്ത് ചർച്ചയിൽ പങ്കെടുത്ത് പറയാനുള്ളത് കടുപ്പിച്ച് പറയുകയും ചെയ്യാമെന്ന നയമവർ കൈക്കൊണ്ടു. പ്രതിപക്ഷത്തിന്റെ ഈ അഭ്യാസപ്രകടനം കെ.ബി. ഗണേശ് കുമാറിൽ ചില ശങ്കകളുയർത്തി. ധനകാര്യമന്ത്രി പൊതുചർച്ചയുടെ ഒടുവിലെങ്ങാനും എന്തെങ്കിലും നികുതി കുറയ്ക്കുന്നെങ്കിൽ അതിനി ഇവർ സമരം ചെയ്തിട്ടാണെന്ന് പറയില്ലേ. ആ ക്രെഡിറ്റ് അങ്ങനെ പോകാതിരിക്കാനുള്ള മുൻകരുതൽ അദ്ദേഹം നിർദ്ദേശിച്ചു. അങ്ങനെ വല്ലതും ധനമന്ത്രിക്ക് ചെയ്യാൻ തോന്നിയാൽ അത് ഭരണപക്ഷത്തിരിക്കുന്ന തങ്ങൾ പറഞ്ഞിട്ടാണെന്ന് പറഞ്ഞ് ചെയ്യുക. ഭരണപക്ഷത്തെ പലരും പ്രതിപക്ഷ സമരത്തെ സംസ്ഥാനവിരുദ്ധമായി കണക്കാക്കി ശപിച്ചു. പ്രതിപക്ഷാംഗങ്ങൾ അഭിവാദ്യവുമർപ്പിച്ചു.
മഹാമാരിയും മഹാപ്രളയവും പോലെ ജനത്തിന് മേൽ ഇടിത്തീയായി വന്നുവീണ മറ്റൊരു ദുരന്തമാണ് ഈ ബഡ്ജറ്റെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. അശാസ്ത്രീയനികുതിനിർദ്ദേശങ്ങൾ സമ്പദ്‌വ്യവസ്ഥയുടെ താളം തെറ്റിക്കുമെന്നദ്ദേഹം കരുതുന്നു.
വ്യക്തിപരമായ കൈയടി കിട്ടി സഭയിൽ നിന്ന് പോകാനല്ല ആഗ്രഹമെന്ന് പ്രതിപക്ഷനേതാവിനോട് ധനമന്ത്രി വ്യക്തമാക്കി. അദ്ദേഹം രണ്ടും കല്പിച്ചുതന്നെയെന്ന് വ്യക്തം. ഉമ്മൻ ചാണ്ടി ഭരണത്തിൽ കൂട്ടിയയത്രയൊന്നും നികുതി പിണറായിസർക്കാർ കൂട്ടിയിട്ടില്ലെന്ന കണക്കദ്ദേഹം വായിച്ചു. ഒരു ലിറ്റർ പെട്രോളിന് 30രൂപയും ഒരു ലിറ്റർ ഡീസലിന് 27രൂപയും സെസ്സായി കൈയിട്ട് വാരുന്ന കേന്ദ്രത്തിനെതിരെ പ്രതിപക്ഷത്തിന് പ്രതിഷേധിക്കാൻ തോന്നാത്തതിൽ ധനമന്ത്രി ദുഃഖിച്ചു.
പൊതുചർച്ച തുടങ്ങിവച്ച ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനും ധനമന്ത്രിയുടെ അതേ വികാരമായിരുന്നു. മകൻ ചത്താലും മരുമകളുടെ കണ്ണീർ കണ്ടാൽ മതിയെന്ന യു.ഡി.എഫ് സമീപനത്തെയോർത്ത് അദ്ദേഹവും വ്യസനിച്ചു. സന്യാസിയായി വേഷം കെട്ടി കുരുവിയെയും മുയലിനെയും തന്ത്രത്തിൽ അടുത്ത് വരുത്തിച്ച് ശാപ്പിട്ട പഞ്ചതന്ത്രംകഥയിലെ കാട്ടുപൂച്ചയോടാണ് പിണറായിസർക്കാരിനെ രമേശ് ചെന്നിത്തല ഉപമിച്ചത്. ആറുമണി പ്രസംഗത്തിലൂടെ ആളുകളെ വശീകരിച്ച് തുടർഭരണം കൈക്കലാക്കിയ ശേഷം തനിനിറം പുറത്തെടുത്തുവത്രെ. കേരളജനതയെ ഒറ്റിക്കൊടുക്കുന്ന സമരമാണ് പുറത്ത് നടക്കുന്നതെന്ന് സേവ്യർചിറ്റിലപ്പള്ളി പറഞ്ഞു. ഭക്ഷണം കഴിച്ചുള്ള സമരമെന്ന് കടകംപള്ളി സുരേന്ദ്രൻ കളിയാക്കി. സമരത്തിന് സജീവ് ജോസഫും പി.സി. വിഷ്ണുനാഥും മറ്റുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |