# കോഴിക്കോട് മികച്ച ജില്ലാ
ടൂറിസം പ്രൊമോഷൻ കൗൺസിൽ
ന്യൂഡൽഹി: ടൂറിസം രംഗത്തെ സമഗ്ര വികസനത്തിനുള്ള 'ഹാൾ ഓഫ് ഫെയിം ബഹുമതി അടക്കം കേന്ദ്ര ടൂറിസം വകുപ്പിന്റെ നാല് അവാർഡുകൾ കേരളത്തിന് ലഭിച്ചു.
ഏറ്റവും മികച്ച ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലായി കോഴിക്കോട് തിരഞ്ഞെടുക്കപ്പെട്ടു.
2018-19 വർഷത്തെ ദേശീയ ടൂറിസം അവാർഡുകളാണ് ഇന്നലെ പ്രഖ്യാപിച്ചത്.
ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി ജഗദീഷ് ധൻകറിൽ നിന്ന് കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടർ വി. വിഘ്നേശ്വരി പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡി അദ്ധ്യക്ഷത വഹിച്ചു.ഒരേ വിഭാഗത്തിൽ മൂന്ന് തവണ തുടർച്ചയായി ദേശീയ ടൂറിസം പുരസ്ക്കാരം ലഭിക്കുന്നവർക്കാണ് ഹാൾ ഓഫ് ഫെയിം ബഹുമതി നൽകുന്നത്. കേരളം തുടർച്ചയായി നാല് തവണ ജേതാക്കളായിരുന്നു.
മികച്ച ഫോർ സ്റ്റാർ ഹോട്ടലിനുള്ള പുരസ്ക്കാരം കുമരകത്തെ താജിനാണ്. ദക്ഷിണേന്ത്യയിലെ മികച്ച സൗഖ്യ ചികിത്സാ കേന്ദ്രത്തിനുള്ള പുരസ്ക്കാരം മണൽത്തീരം ആയുർവേദിക് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററും നേടി.
രാജ്യത്തിനകത്തും പുറത്തും ടൂറിസം പ്രചാരണത്തിനായി സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളുടെ അംഗീകാരമാണ് ഹാൾ ഓഫ് ഫെയിം ബഹുമതിയെന്ന് ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. പൈതൃക സംരക്ഷണത്തോടൊപ്പം ഉത്തരവാദിത്ത ടൂറിസം വഴി തൊഴിലവസരങ്ങളും സൃഷ്ടിച്ചു. ടൂറിസം വികസനത്തിൽ വിവിധ രാജ്യങ്ങൾക്ക് കേരളം മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
ബീച്ചുകൾ, ബയോ പാർക്കുകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോടൊത്ത് ശുചിത്വപരിപാടികൾ നടപ്പാക്കൽ, പൈതൃക സംരക്ഷണം തുടങ്ങിയ സമഗ്ര പ്രവർത്തനങ്ങളാണ് കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനെ(ഡി.ടി.പി.സി) പുരസ്ക്കാരത്തിനർഹമാക്കിയത്.
ക്യാപ്ഷൻ: ന്യൂഡൽഹി വിഞ്ജാൻ ഭവനിൽ ഉപരാഷ്ട്രപതി ജഗദീഷ് ധൻകറിൽ നിന്ന് ടൂറിസം വകുപ്പിന് വേണ്ടി കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടർ വി. വിഘ്നേശ്വരി പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |