മലപ്പുറം:കള്ളക്കടത്ത് സ്വർണ്ണവുമായി കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി പി.മുനിയപ്പയെ (46) കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്‌തു.
വ്യാഴാഴ്ച പുലർച്ചെ 2.15ന് ദുബായിൽ നിന്ന് എയർഇന്ത്യ എക്സ്‌പ്രസിൽ രണ്ട് കാസർകോട് സ്വദേശികൾ കടത്തിക്കൊണ്ടുവന്ന 320ഗ്രാം സ്വർണ്ണം ഡ്യൂട്ടിയിലുണ്ടായിരുന്ന മുനിയപ്പ 25,000 രൂപ പ്രതിഫലത്തിന് എയർപോർട്ടിന് പുറത്തെത്തിച്ച് കൈമാറാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ഇയാളുടെ താമസസ്ഥലത്ത് നിന്ന് 4,42,980 രൂപയും 500 യു.എ.ഇ ദിർഹവും വിലപിടിപ്പുള്ള വാച്ചുകളും നാല് യാത്രക്കാരുടെ പാസ്‌പോർട്ടും പിടിച്ചെടുത്തു.
കാസർകോട് തെക്കിൽ സ്വദേശികളും സഹോദരങ്ങളുമായ കെ.എച്ച്.അബ്ദുൾ നസീർ (46), ജംഷീർ (20) എന്നിവർ കടത്തിയ 640 ഗ്രാം സ്വർണ്ണം ലഗേജ് പരിശോധനയ്ക്കിടെ മുനിയപ്പ കണ്ടെത്തി. പകുതി സ്വർണ്ണത്തിന് കസ്റ്റംസ് ഡ്യൂട്ടി അടപ്പിച്ച മുനിയപ്പ ബാക്കി 320 ഗ്രാം സ്വർണ്ണം കാൽലക്ഷം രൂപയ്ക്ക് പുറത്തെത്തിക്കാമെന്ന് രഹസ്യധാരണയുണ്ടാക്കി. രാവിലെ എട്ടിന് തന്റെ ഡ്യൂട്ടി കഴിഞ്ഞ ശേഷം വിളിക്കാൻ നിർദ്ദേശിച്ച് ഫോൺനമ്പർ യാത്രക്കാർക്ക് കൈമാറി. സ്വർണ്ണം കൈവശം വച്ചു. വിമാനത്താവളത്തിന് സമീപത്ത് ഇയാൾ താമസിക്കുന്ന ലോഡ്ജിൽ ഉച്ചയ്ക്ക് 12ന് സ്വർണ്ണം കൈമാറാനായിരുന്നു ധാരണ.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വിമാനത്താവളത്തിന് പുറത്തുവച്ച് കാസർകോട് സ്വദേശികളെ പൊലീസ് പിടികൂടിയിരുന്നു. ഇവരുടെ ഫോണിലേക്ക് തുടർച്ചയായി കോളുകൾ വന്നു.സ്വർണ്ണക്കടത്ത് സംഘമാവാമെന്ന നിഗമനത്തിൽ വിളിച്ചയാളോട് തൊട്ടടുത്ത സ്ഥലത്തേക്ക് വരാൻ പൊലീസ് ആവശ്യപ്പെട്ടു. ഇയാളെ പിടികൂടിയ ശേഷമാണ് കസ്റ്റംസ് സൂപ്രണ്ടാണെന്ന് അറിഞ്ഞതെന്നും മടിക്കുത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണമെന്നും കരിപ്പൂർ ഇൻസ്‌പെക്ടർ പി.ഷിബു പറഞ്ഞു. മുനിയപ്പയെ കസ്റ്റംസിന് കൈമാറി.
പാസ്‌പോർട്ട് പിടിച്ച് നാല് ലക്ഷം
വിമാനത്താവളം വഴി സ്വർണ്ണം കടത്തുന്നവരുടെ പാസ്‌പോർട്ട് മുനിയപ്പ വാങ്ങിവയ്ക്കാറുണ്ട്. തിരിച്ചു കൊടുക്കാൻ വലിയ തുക ആവശ്യപ്പെടും. ഇത്തരത്തിൽ നാല് ദിവസം കൊണ്ട് വാങ്ങിയ 4.42 ലക്ഷം രൂപയാണ് താമസസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയത്. ആറ് മാസം മുമ്പാണ് മുനിയപ്പ കരിപ്പൂർ വിമാനത്താവളത്തിൽ ചാർജ്ജെടുത്തത്. സ്വർണക്കടത്ത് സംഘവുമായി ഇയാൾക്കുള്ള ബന്ധം പരിശോധിക്കുകയാണെന്നും തുടർനടപടികൾക്കായി സി.ബി.ഐ, ഡി.ആർ.ഐ ഏജൻസികൾക്ക് റിപ്പോർട്ട് നൽകുമെന്നും ഇൻസ്‌പെക്ടർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |