തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മിഷണറായി മൃഗക്ഷേമവകുപ്പ് മുൻ ഡയറക്ടറും ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ ഡോ.കെ.എം.ദിലീപിനെ നിയമിക്കാനുള്ള സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മന്ത്രി പി. രാജീവ് എന്നിവരടങ്ങുന്ന സമിതിയാണ് പേര് നിർദ്ദേശിച്ചത്. ഐകകണ്ഠ്യേനയാണ് ശുപാർശയെന്നതിനാൽ ഫയലിൽ ഗവർണർ ഇന്നലെ ഒപ്പിടുകയായിരുന്നു. സി.പി.ഐ പ്രതിനിധിയായിരുന്ന എച്ച്.രാജീവിന്റെ കാലാവധി പൂർത്തിയായ ഒഴിവിലാണ് ദിലീപിനെ നിയമിക്കുക. പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കേണ്ടത്. 5വർഷമായിരുന്ന കാലാവധി സുപ്രീംകോടതി 3വർഷമാക്കി. ചീഫ്സെക്രട്ടറിയുടെ ശമ്പളം ലഭിക്കുമെങ്കിലും ആ പദവിയില്ല.
സന്ദർശകരെ
ഒഴിവാക്കി ഗവർണർ
തിരുവനന്തപുരം: പനിയും അണുബാധയുമുണ്ടായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശകരെ ഒഴിവാക്കി ഏതാനും ദിവസത്തേക്ക് പൂർണ വിശ്രമത്തിൽ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫിസിഷ്യന്മാരടക്കമുള്ള ഡോക്ടർമാരുടെ വിദഗ്ദ്ധസംഘം അദ്ദേഹത്തെ പരിശോധിച്ചു. ഗവർണറുടെ ഉത്തരേന്ത്യയിലെ ഒരാഴ്ചത്തെ പരിപാടികളും റദ്ദാക്കി.
കാലിക്കറ്റ് സിൻഡിക്കേറ്റ്:
വി.സിക്ക് ചുമതല
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിലെ കാലാവധി കഴിഞ്ഞ സെനറ്റ്, സിൻഡിക്കേറ്റുകളുടെ അധികാരം വൈസ്ചാൻസലർക്ക്. അടിയന്തര സാഹചര്യങ്ങളിൽ വി.സിക്ക് ഇവയുടെ ചുമതല വഹിക്കാമെന്ന വാഴിസിറ്റിനിയമം പ്രയോഗിക്കാൻ ഗവർണർ അനുമതി നൽകി.
താത്കാലിക സിൻഡിക്കേറ്റ് രൂപീകരിക്കുന്നതിന് നിയമസഭയിൽ ബില്ല് അവതരിപ്പിക്കാൻ സർക്കാർ ഗവർണറുടെ അനുമതി തേടിയെങ്കിലും നൽകിയിട്ടില്ല. .കാലിക്കറ്റ് സർവകലാശാല നിയമ പ്രകാരം സിൻഡിക്കേറ്റ് പിരിച്ചു വിടുകയോ കാലാവധി കഴിയുകയോ ചെയ്താൽ ചാൻസലർക്ക് താൽക്കാലിക സിൻഡിക്കേറ്റിനെ നിയമിക്കാം. ഗവർണറുടെ ഈ അധികാരം കവരുന്നതാണ് പുതിയ ബില്ലെന്നാണ് രാജ്ഭവൻ വിലയിരുത്തുന്നത്. രാഷ്ട്രീയക്കാരെ ഒഴിവാക്കി അക്കാഡമിക് വിദഗ്ദ്ധരുൾപ്പെട്ട താത്കാലിക സമിതിയെ നിയോഗിക്കുന്നത് ഗവർണറുടെ പരിഗണനയിലുണ്ട്. കാലിക്കറ്റിൽ 2018ൽ കാലാവധി കഴിഞ്ഞ സിൻഡിക്കേറ്റിന് പകരം ഓർഡിനൻസിലൂടെ ഒരു വർഷത്തേക്ക് താത്കാലിക സമിതിയെ സർക്കാർ നാമനിർദ്ദേശം ചെയ്തിരുന്നു. മന്ത്രി ആർ. ബിന്ദു ഉൾപ്പെടെയുള്ളവർ അതിൽ അംഗങ്ങളായിരുന്നു.നിയമസഭ ചേരുന്നതിനാലാണ് ഓർഡിനൻസിന് പകരം ഇപ്പോൾ ബില്ല് കൊണ്ടുവരാനൊരുങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |