തിരുവനന്തപുരം: സർക്കാരുമായുള്ള നേർക്കുനേർ ഏറ്റുമുട്ടലിനു ശേഷം, നിയമസഭയിൽ നയപ്രഖ്യാപനത്തിന് സർക്കാർ ക്ഷണിച്ചതോടെ ഉടലെടുത്ത അനുനയത്തിന്റെ പശ്ചാത്തലത്തിൽ റിപ്പബ്ലിക് ദിനത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കും ഉൾപ്പെടെ സത്കാരം നടത്താൻ (അറ്റ് ഹോം) ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനിച്ചു. രാജ്ഭവൻ മുറ്റത്ത് പന്തലിട്ടാവും സത്കാരം. സത്കാരത്തിന് സർക്കാർ 15ലക്ഷം രൂപ അനുവദിക്കും. ഡൽഹിയിലുള്ള ഗവർണർ 18ന് മടങ്ങിയെത്തും. 23നാണ് നയപ്രഖ്യാപനം. നേരത്തെ ക്രിസ്മസ് ആഘോഷത്തിന് ഗവർണർ ക്ഷണിച്ചിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനിൽ എത്തിയിരുന്നില്ല.
11 ഓർഡിനൻസുകളിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിക്കുകയും അവ അസാധുവാകുകയും ചെയ്തതിനു പിന്നാലെ സർക്കാരുമായി ഉടക്കി കഴിഞ്ഞവർഷം സ്വാതന്ത്ര്യ ദിനത്തിൽ നടത്താറുള്ള സത്കാര ചടങ്ങ് അവസാന നിമിഷം ഗവർണർ റദ്ദാക്കിയിരുന്നു. ഗവർണറുടെ സെക്രട്ടറിയുടെ ആവശ്യപ്രകാരം സർക്കാർ 15ലക്ഷം അനുവദിച്ച ശേഷമായിരുന്നു ഇത്. കനത്ത മഴമൂലമുണ്ടായ ദുരിതം കണക്കിലെടുത്താണ് തീരുമാനമെന്നും സത്കാരത്തിന് നീക്കിവച്ച തുക ദുരിതമനുഭവിക്കുന്നവരുടെ സഹായത്തിന് വിനിയോഗിക്കുമെന്നും അന്ന് ഗവർണർ പറഞ്ഞിരുന്നു. ചാൻസലർ പദവി എടുത്തുമാറ്റാനുള്ള നീക്കം സർക്കാർ സജീവമാക്കുകയും വി.സി നിയമനത്തിൽ ഗവർണറെ നോക്കുകുത്തിയാക്കാൻ ഓർഡിനൻസ് ഇറക്കാൻ ശ്രമിക്കുകയും ചെയ്തതിന് പിന്നാലെയാണ് അന്ന് സത്കാരം റദ്ദാക്കിയത്.
ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കാൻ കഴിഞ്ഞ ഡിസംബറിലെ നിയമസഭാ സമ്മേളനം നീട്ടാൻ സർക്കാർ ആലോചിച്ചിരുന്നെങ്കിലും പിന്നീട് അത് വേണ്ടെന്നുവച്ച് ഗവർണറെ ക്ഷണിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |