യു.ജി.സി പ്രതിനിധികളെ നിയമിച്ചു
തിരുവനന്തപുരം: മലയാളം സർവ്വകലാശാലയിൽ വി.സിയെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധിയെ ആവശ്യപ്പെട്ടുള്ള സർക്കാരിന്റെ കത്ത് തള്ളിയ ഗവർണർ അവിടെയും കുസാറ്റ്, എം.ജി വാഴ്സിറ്റികളിലേക്കും സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നു. മൂന്ന് കമ്മിറ്റികളിലേക്കും യു.ജി.സി പ്രതിനിധിയെ അടിയന്തരമായി അനുവദിപ്പിച്ചു. ചാൻസലറുടെ പ്രതിനിധിയെക്കൂടി ഉൾപ്പെടുത്തി രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റികളിൽ സെനറ്റിന്റെ പ്രതിനിധിയെ പിന്നീട് ഉൾപ്പെടുത്തും. താൻ ഒപ്പുവയ്ക്കാത്ത ബിൽ പ്രകാരം മലയാളം സർവകലാശാല വൈസ്ചാൻസലർ നിയമനത്തിന് സെർച്ച്കമ്മിറ്റി രൂപീകരിക്കാനൊരുങ്ങിയ സർക്കാരിന് അതേ നാണയത്തിൽ തിരിച്ചടി നൽകുകയായിരുന്നു ഗവർണർ.
കർണാടക കേന്ദ്ര സർവകലാശാല വി.സി പ്രൊഫ. ബട്ടുസത്യനാരായണ (മലയാളം), മിസോറാം യൂണി. മുൻ വി. സി പ്രൊഫ.കെ.ആർ.എസ്.സാംബശിവ റാവു (എം.ജി), ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണി. വി.സി പ്രൊഫ.ഇ.സുരേഷ് കുമാർ ( കുസാറ്റ് ) എന്നിവരാണ് യു.ജി.സി പ്രതിനിധികൾ.
നിയമനാധികാരിയായ ചാൻസലർക്കാണ് സെർച്ച്കമ്മിറ്റി രൂപീകരിക്കാൻ അധികാരമെന്ന് ഗവർണർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കലാശാലകളിലെ അദ്ധ്യാപകനിയമനത്തിന് സിൻഡിക്കേറ്റിന്റെ അനുമതിയോടെ വൈസ്ചാൻസലറാണ് സെർച്ച്കമ്മിറ്റി രൂപീകരിക്കുന്നത്. വി.സി നിയമനത്തിനുള്ള സെർച്ച്കമ്മിറ്റിയിൽ വാഴ്സിറ്റിയുമായി ബന്ധമുള്ളവർ പാടില്ലെന്നാണ് നിയമം. മലയാളം വി.സി ഡോ.അനിൽ വള്ളത്തോൾ ഫെബ്രുവരിയിലും കുസാറ്റ് വി.സി കെ.എൻ.മധുസൂദനൻ ഏപ്രിലിലും എം.ജി വി.സി പ്രൊഫ.സാബുതോമസ് മേയിലും കാലാവധി പൂർത്തിയാക്കും.
കോടതിക്ക് പിന്നെയും പണിയാവും
1. ഗവർണറും സർക്കാരും സ്വന്തം സെർച്ച് കമ്മിറ്റികൾ രൂപീകരിക്കുന്നത് നിയമ പോരാട്ടങ്ങൾക്ക് വഴിവയ്ക്കും. സർവകലാശാല പ്രതിനിധിയില്ലാതെ സെർച്ച് കമ്മിറ്റി പറ്റില്ലെന്ന് സർക്കാരും വാഴ്സിറ്റി പ്രതിനിധിയെ നൽകുന്നില്ലെന്ന് ഗവർണറും നിലപാടെടുക്കും.
2. സാങ്കേതിക വാഴ്സിറ്റി വി.സി നിയമനക്കേസിൽ, സെർച്ച് കമ്മിറ്റിക്ക് രൂപം നൽകാനോ കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നോമിനേറ്റ് ചെയ്യാനോ അവിടത്തെ നിയമപ്രകാരം ചാൻസലർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
3. ചാൻസലറുടെ അധികാരം കവരുന്നതാണ് ഈ ഉത്തരവെന്ന് കാട്ടി ഗവർണർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജി ഫെബ്രുവരിയിൽ പരിഗണിക്കും. സംസ്ഥാന സർക്കാരിന് വി.സി നിയമനത്തിൽ യാതൊരു പങ്കുമില്ലെന്നാണ് ബംഗാളിലെ കേസിൽ സുപ്രീംകോടതി പറഞ്ഞതെന്നും ഗവർണർ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ വാദം
ഗവർണർ ഒപ്പിടാത്ത ബിൽപ്രകാരമല്ല, 2018ലെ യു.ജി.സി റഗുലേഷൻ പ്രകാരമാണ് സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. ഇതുപ്രകാരം സെർച്ച്കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധി മാത്രമാണ് നിർബന്ധം. അംഗങ്ങളുടെ എണ്ണമോ ഘടനയോ പറയുന്നില്ല. ഇതുപ്രകാരമാണ് അഞ്ചംഗ കമ്മിറ്റി.
രാജ്ഭവൻ വാദം
വി.സി നിയമനത്തിനും യോഗ്യതയ്ക്കും 2018ലെ യു.ജി.സി ചട്ടങ്ങളാണ് ബാധകം. അതത് സർവകലാശാല നിയമപ്രകാരമാണ് സെർച്ച് കമ്മിറ്റി രൂപവത്കരിക്കുന്നത്. സർക്കാർ രൂപീകരിക്കുന്ന സെലക്‌ഷൻകമ്മിറ്റി ശുപാർശ ചെയ്യുന്നയാളെ നിയമിക്കാനാവില്ല.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |