തിരുവനന്തപുരം: റിപ്പബ്ലിക് ദിന സന്ദേശത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ ഒരുപോലെ പുകഴ്‌ത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലൈഫ് പദ്ധതി മുതൽ സംയോജിത തദ്ദേശ സർവീസ് വരെ എണ്ണിപ്പറഞ്ഞാണ് സംസ്ഥാന സർക്കാരിനെ പുകഴ്‌ത്തിയത്. ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറാൻ രാജ്യത്തിനു കഴിഞ്ഞെന്ന് പറഞ്ഞാണ് കേന്ദ്രസർക്കാരിനെ പുകഴ്‌ത്തിയത്. സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തിയ ഗവർണർ സേനാവിഭാഗങ്ങളുടെ പരേഡിൽ അഭിവാദ്യം സ്വീകരിച്ചു.
കൃഷി, പരിസ്ഥിതി, ഭവന നിർമാണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകി നവകേരള സൃഷ്ടിയെന്ന കാഴ്ചപ്പാടോടെയാണു മുഖ്യമന്ത്രി പിണറായിവിജയന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്ന് ഗവർണർ പറഞ്ഞു. എല്ലാവർക്കും വീടെന്ന ലക്ഷ്യത്തോടെയുള്ള ലൈഫ് പദ്ധതി രാജ്യത്തിന്റെ സ്വപ്‌നങ്ങൾക്ക് കരുത്തുപകരുന്നതാണ്. നീതി ആയോഗ് റിപ്പോർട്ട് പ്രകാരം രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. ഇന്ത്യാ സ്‌കിൽസ് റിപ്പോർട്ട് പ്രകാരം യുവാക്കൾക്ക് തൊഴിൽ നൽകുന്നതിൽ കേരളം മൂന്നാമതാണ്. ആർദ്രം പദ്ധതിയിലൂടെ മികച്ച ചികിത്സയൊരുക്കുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമിംഗ് ഇൻഡക്‌സിൽ കേരളം ഒന്നാമതാണ് പട്ടിക വിഭാഗം യുവാക്കൾക്കു പരിശീലനം നൽകുന്നതും ജൽജീവൻ മിഷനിലൂടെ 15 ലക്ഷം ഗ്രാമീണ കുടിവെള്ള കണക്ഷനുകൾ നൽകിയതും ഉത്തവാദിത്ത ടൂറിസം മിഷനും പുരോഗതിയിലേക്കുള്ള പടവുകളാണെന്ന് ഗവർണർ പറഞ്ഞു.
കേന്ദ്രത്തിനും പ്രശംസ
2047ൽ വികസിത രാജ്യമെന്ന ലക്ഷ്യത്തിലേക്കു രാജ്യം അതിവേഗം സഞ്ചരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം, തീവ്രവാദം, പകർച്ചവ്യാധികൾ തടയൽ എന്നിവ ഐക്യത്തോടെ നേരിടാൻ ഇന്ത്യ ഇപ്പോൾ ലോകത്തെ നയിക്കുകയാണ്.
ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറാൻ രാജ്യത്തിനായി. ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷൻ പ്രഖ്യാപനവും ലോകത്തെ മൂന്നാമത്തെ പുനരുപയോഗ ഊർജോത്പാദക രാജ്യമായുള്ള ഉയർച്ചയും എടുത്തുപറയേണ്ടവയാണ്.
ഞാൻ പ്രതിപക്ഷ നേതാവല്ല, ബില്ലുമായി
ബന്ധപ്പെട്ട പ്രശ്നം തീർന്നു: ഗവർണർ
തിരുവനന്തപുരം: സർക്കാരുമായി ഏറ്റുമുട്ടാൻ താൻ പ്രതിപക്ഷ നേതാവല്ലെന്നും സർക്കാരിനെ മോശമായി ചിത്രീകരിക്കാൻ ആഗ്രഹമില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത് തന്റെ സർക്കാരാണ്. സർക്കാരിന്റെ പ്രവർത്തനം ഭരണഘടനാപരമാണോ എന്നുറപ്പാക്കേണ്ടത് തന്റെ ചുമതലയാണ്. സർക്കാരിനെതിരെ താൻ സംസാരിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
പല കാര്യങ്ങളിലും സർക്കാരിന്റെ പ്രവർത്തനം മികച്ചതാണ്. അതിനെ താനെന്നും പിന്തുണച്ചിട്ടുണ്ട്. ഇനിയും പിന്തുണയ്ക്കും. കഴിഞ്ഞ രണ്ടര വർഷമായി ഉണ്ടായ വിയോജിപ്പ് സർവകലാശാലകളുടെ കാര്യത്തിലാണ്. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്രിൽ വരുന്നതിനാൽ സ്വന്തമായി നിയമം നിർമ്മിക്കാൻ സംസ്ഥാനത്തിനാവില്ല. ഈ വിഷയത്തിൽ ഉപദേശം തേടിയിട്ടുണ്ട്. അത് ലഭിച്ചാലുടൻ രാഷ്ട്രപതിയെ അറിയിക്കും. ബിൽ സംബന്ധിച്ച് താൻ ഉയർത്തിയ ഭൂരിഭാഗം കാര്യങ്ങളും സുപ്രീംകോടതി അംഗീകരിച്ചിട്ടുള്ളതിനാൽ ആ പ്രശ്നം അവസാനിച്ചു.
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്നതിനുള്ള നിയമ ഭേദഗതി ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |