
തിരുവനന്തപുരം: മലയാളം ഭരണഭാഷയാക്കാനുള്ള ബില്ലിൽ ഒപ്പിട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ. ബില്ല് പാസാക്കണമെന്ന് നേരത്തേ സാംസ്‌കാരിക നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. കേരളയെ കേരളം എന്ന് മാറ്റിയതിന് പിന്നാലെയാണ് ഇപ്പോൾ മലയാളത്തെ ഔദ്യോഗിക ഭരണഭാഷയാക്കി പ്രഖ്യാപിച്ചിരിക്കുന്നത്.
കേരള ഔദ്യോഗിക ഭാഷാ ആക്‌ട് 1969 അനുസരിച്ചുകൊണ്ട് സംസ്ഥാനത്ത് ഇതുവരെ ഇംഗ്ലീഷും മലയാളവുമായിരുന്നു ഔദ്യോഗിക ഭാഷ. ഇതിന് പകരമാണ് ഇപ്പോൾ മലയാളം മാത്രം ഔദ്യോഗിക ഭാഷയാക്കിയിരിക്കുന്നത്. ഇതോടെ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധമാക്കും. സർവകലാശാല പാഠ്യക്രമങ്ങളിൽ മലയാളം നിർബന്ധമായും പഠിപ്പിക്കും. കോടതി ഭാഷ, സർക്കാർ ഉത്തരവ് എന്നിവയെല്ലാം പൂർണമായും മലയാളത്തിലേക്ക് മാറ്റും. പിഎസ്‌സി പരീക്ഷകളും മലയാളത്തിലേക്ക് മാറ്റും. ചില പരീക്ഷകൾ മാത്രമായിരിക്കും മറ്റ് ഭാഷകളിലും വരുന്നത്.
നേരത്തേ യുഡിഎഫ് സർക്കാരിന്റെ സമയത്ത് മലയാള ഭാഷാ ബില്ല് കൊണ്ടുവന്നിരുന്നു. അന്ന് ഗവർണർ അത് രാഷ്‌ട്രപതിക്ക് അയച്ചെങ്കിലും അനുമതി കിട്ടിയിരുന്നില്ല. പിന്നീട് സാംസ്‌കാരിക നേതാക്കൾ ഉൾപ്പെടെ ഈ ആവശ്യം മുന്നോട്ടുവച്ചു. രണ്ടാം പിണറായി സർക്കാർ ഇക്കഴിഞ്ഞ ഒക്‌ടോബർ മാസത്തിൽ ചേർന്ന നിയമസഭാ സമ്മേളനത്തിലാണ് ബില്ല് പാസാക്കിയത്. എന്നാലത് ഗവർണർ ഒപ്പുവച്ചിരുന്നില്ല. പിന്നീട് കേരള കേരളം ആക്കിയതോടെ സാസ്‌കാരിക നേതാക്കൾ മോദിയെ നേരിൽ കണ്ട് നന്ദി പറഞ്ഞിരുന്നു. അന്ന് ഈ ബില്ലിനെക്കുറിച്ചും അവർ സംസാരിച്ചു. മാത്രമല്ല. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ബില്ലിൽ ഗവർണർ ഒപ്പുവച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |