
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്റെ ഭാഗമായുള്ള മണ്ഡല പുനർനിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രാതിനിദ്ധ്യം കുറയില്ലെന്ന് ഉറപ്പ് നൽകി ആഭ്യന്തര മന്ത്രി അമിത് ഷാ. വനിതാ സംവരണ ബിൽ പാസായ ശേഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ എം.പിമാരുടെ എണ്ണം 129ൽ നിന്ന് 195 ആയി ഉയരുമെന്നും അമിത് ഷാ വ്യക്തമാക്കി. ലോക്സഭയിൽ വനിതാ സംവരണ ബിൽ ചർച്ചയിലാണ് കണക്കുകൾ നിരത്തി അമിത് ഷാ വിശദീകരണം നൽകിയത്.
ദക്ഷിണേന്ത്യയിലെ നിലവിലെ 23.76 അനുപാതം 23.87 ആയി ഉയരും. തമിഴ്നാട്ടിൽ എം.പിമാരുടെ എണ്ണം 39ൽ നിന്ന് 59 ആകും. കേരളത്തിൽ ഇത് 20ൽ നിന്ന് 30 ആകും. ലോക്‌സഭയിൽ കേരളത്തിന്റെ അനുപാതം 3.68 എന്നത് 3.67 ആയി മാറുമെന്നും അമിത് ഷാ വ്യക്തമാക്കി. കർണാടകയുടെ സീറ്റ് 28ൽ നിന്ന് 42 ആയി ഉയരുമെന്നും ഷാ അറിയിച്ചു. ലോക്സഭയിൽ നിലവിൽ 543 അംഗങ്ങളുണ്ട്. സീറ്റുകളിൽ 50 ശതമാനം വർദ്ധനയുണ്ടാകും, 33 ശതമാനം വനിതകൾക്ക് സംവരണം ചെയ്യുമ്പോൾ 543 സീറ്റുകളും തുറന്നുകിടക്കും. അവിടെ സ്ത്രീകൾക്കും മത്സരിക്കാം. അങ്ങനെയാണ് ഈ 50 ശതമാനം വരുന്നത്. 850 എന്നത് ഏകദേശ കണക്കാണ്. കൃത്യമായ സംഖ്യ 816 ആയിരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |