നെടുങ്കണ്ടം: സ്വപ്ന സുരേഷിന്റെ ആരോപണം മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും നിയമപരമായി നേരിടുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആരോപണത്തിൽ പറയുന്ന മനുഷ്യനെ അറിയുകയേ ഇല്ല, കണ്ടിട്ടുമില്ല. 30 കോടി പോയിട്ട് ഒരു കോടി പോലും ജീവിതത്തിൽ കണ്ടിട്ടില്ല. സ്വപ്നയുടെ ആരോപണത്തിനെതിരെ മാനനഷ്ടക്കേസ് കൊടുക്കും.
തങ്ങൾ ആരെയെങ്കിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുമോ. പറയുന്നതിൽ എന്തെങ്കിലും വ്യവസ്ഥ വേണ്ടേ.
സുധാകരൻ ചോദിച്ചല്ലോ, ധൈര്യമുണ്ടോ കേസ് കൊടുക്കാനെന്ന്. ആയിരം വട്ടം ധൈര്യമുണ്ട്. തനിക്കും മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊന്നും ഇവരുടെ ശീട്ട് വേണ്ട. ഇതുവച്ചൊന്നും ഞങ്ങളെ ഭീഷണിപ്പെടുത്താൻ നോക്കണ്ട. ആരോപണങ്ങൾക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയം ഉപയോഗിക്കേണ്ടവർ ഉപയോഗിച്ചോട്ടെ. ഒരു കാര്യവും മറച്ചുവയ്ക്കാൻ ഞങ്ങളാരെയും സമീപിക്കില്ല. ജാഥയുടെ വിജയം കണ്ട് സഹിക്കാൻ കഴിയാത്തവരാണ് ആരോപണത്തിന് പിന്നിൽ.നിങ്ങൾ ആഗ്രഹിക്കുന്ന പോലെ നടക്കുമെന്ന പ്രതീക്ഷ വേണ്ട.
സ്വപ്ന പറഞ്ഞ പേര് വിജയ് പിള്ളയെന്നാണ്. ചില മാദ്ധ്യമങ്ങൾ അത് തിരുത്തി വിജേഷ് പിള്ളയെന്നാക്കി. ഒരു പത്രം പറയുന്നത് വിജേഷ് കൊയ്‌ലേത്ത് എന്നാണ്. ഈ കൊയ്‌ലേത്ത് എങ്ങനെയാണ് പിള്ളയായത്?
കണ്ണൂരിൽ പൊതുവേ പിള്ളമാരേയില്ല. എവിടെ നിന്നാണ് ഈ പിള്ളയെ കിട്ടിയതെന്ന് അറിയില്ല. യഥാർത്ഥ ആളാരാണെന്ന് ആദ്യം വ്യക്തമാക്കട്ടെ. തയ്യാറാക്കുമ്പോൾ നല്ല ഗൗരവമുള്ള തിരക്കഥ തയ്യാറാക്കണം. ഇല്ലെങ്കിൽ ഇതുപോലെ തുടക്കത്തിൽ തന്നെ പൊട്ടിപ്പോകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |