തിരുവനന്തപുരം: തലസ്ഥാനത്ത് ഒരു ഡിവൈ.എസ്.പിക്കും സി.ഐയ്ക്കുമടക്കം 6 പൊലീസുകാർക്ക് ഗുണ്ടാബന്ധമെന്ന് ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ് കുമാർ സർക്കാരിന് റിപ്പോർട്ട് നൽകി. തലസ്ഥാനത്തെ ഗുണ്ടാനേതാക്കളുമായി അടുത്ത ബന്ധമുള്ള ഇവർ, ഗുണ്ട പ്രവർത്തനങ്ങൾക്കടക്കം സഹായം നൽകുന്നു. ഗുണ്ട സംഘങ്ങൾക്ക് സഹായം നൽകുന്ന ഇവർ ഗുണ്ടകളുമായി മദ്യസത്കാരത്തിൽ പങ്കെടുത്തെന്നും കുഴപ്പക്കാരായ പൊലീസുകാരുടെ പേരെടുത്ത് പറഞ്ഞുള്ള റിപ്പോർട്ടിലുണ്ട്. ഇവർക്കെതിരേ വകുപ്പുതല അന്വേഷണം നടത്തി ശക്തമായ നടപടിയെടുക്കും. തലസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടം വ്യാപകമായ സാഹചര്യത്തിലാണ് ഇന്റലിജൻസ് മേധാവിയുടെ ഇടപെടൽ.
തലസ്ഥാനത്ത് ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനുതാഴെ ആവർത്തിച്ച് ഗുണ്ട ആക്രമണങ്ങളുണ്ടായിട്ടും പ്രതികളായ ഗുണ്ടാനേതാക്കളെ പിടിച്ചില്ല. ഇവർക്ക് ഒളിവിൽ പോകാനടക്കം പൊലീസിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ലഹരിമരുന്ന് മാഫിയ ഗുണ്ട സംഘങ്ങൾക്ക് സാമ്പത്തികസഹായം നൽകുന്നുണ്ടെന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരി കടത്തിനടക്കം സഹായിക്കാനാണിതെന്നും ഏറെ അപകടകരമാണിതെന്നും ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്. തലസ്ഥാനത്തു മാത്രമല്ല, എല്ലാ ജില്ലകളിലും ഗുണ്ട ആക്രമണങ്ങൾ പെരുകിയിട്ടുണ്ട്. ഏറ്റവുമധികം ഗുണ്ടകളുള്ളത് തലസ്ഥാനത്താണ്. കൊലപാതകം, ക്വട്ടേഷൻ, അക്രമ പ്രവർത്തനങ്ങൾ തുടങ്ങി പൊതുസമൂഹത്തിന് ഭീഷണിയായ ഗുണ്ട സംഘങ്ങളാണ് തലസ്ഥാനത്ത് വിലസുന്നത്.
നേരത്തെയും പറഞ്ഞു
ഗുണ്ടകളുമായും മാഫിയകളുമായും ലഹരി സംഘങ്ങളുമായും പൊലീസിന് അവിശുദ്ധ ബന്ധമുണ്ടെന്ന് നേരത്തേ ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ്കുമാർ ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗത്തിൽ പറഞ്ഞിരുന്നു. രഹസ്യാന്വേഷണ വിഭാഗം വിവരം നൽകുമ്പോൾ ജില്ല പൊലീസ് മേധാവികൾ നടപടിയെടുക്കാതെ ഒതുക്കുകയാണ് പതിവ്. മണ്ണ് മണൽ മാഫിയ മുതൽ കൊടുംക്രിമിനലുകൾ വരെ പൊലീസുകാരുടെ ചങ്ങാതിമാരാണെന്നും ഇന്റലിജൻസ് മേധാവി തുറന്നടിച്ചിരുന്നു.
ഓപ്പറേഷൻ കാവൽ പൊളിച്ചു
ഗുണ്ടകളെ ഒതുക്കാൻ ഡി.ജി.പി പ്രഖ്യാപിച്ച ഓപ്പറേഷൻ കാവൽ പൊലീസുദ്യോഗസ്ഥർ നിസഹകരണത്തിലൂടെ പരാജയപ്പെടുത്തിയിരുന്നു. ഗുണ്ടകൾ അഴിഞ്ഞാടുമ്പോഴും ഗുണ്ടാപട്ടികയിലുൾപ്പെട്ടവർക്കെതിരേ ഐ.ജിമാരും കളക്ടർമാരും നടപടിയെടുക്കുന്നുമില്ല. ഗുണ്ടകളെ നേരിടാൻ 15 വർഷം മുൻപുതന്നെ കാപ്പ നിയമം കേരളത്തിലുണ്ട്. ഗുണ്ടകളെ ഒരുവർഷം കരുതൽ തടങ്കലിലാക്കാനും നാടുകടത്താനുമടക്കം അതിശക്തമായ അധികാരങ്ങളുള്ള ഈ നിയമം ഫലപ്രദമായി ഉപയോഗിച്ച് ഗുണ്ടകളെ അമർച്ച ചെയ്യാൻ സർക്കാരിനു കഴിയുന്നില്ല.
ഗുണ്ടാവേട്ട ഒരു നാടകം
1. ഗുണ്ടാവേട്ടയ്ക്കുള്ള ഓപ്പറേഷനുകളിൽ രണ്ടിലേറെ ക്രിമിനൽ കേസുകളുള്ളവരെയെല്ലാം പിടികൂടി ഗുണ്ടാവിരുദ്ധ ഓപ്പറേഷന്റെ വലിപ്പം കൂട്ടുകയല്ലാതെ ഗുണ്ടാനേതാക്കളെ പൊലീസ് തൊടാറില്ല.
2. ജില്ലാതലത്തിലും സ്റ്റേഷൻ തലത്തിലും ഗുണ്ടാവിരുദ്ധ സ്ക്വാഡുകളുണ്ടാക്കിയെങ്കിലും വിജയിച്ചില്ല. താഴേത്തട്ടിൽ ഉദ്യോഗസ്ഥർ സഹകരിക്കാത്തതായിരുന്നു കാരണം.
3. സ്ഥിരം കുറ്റവാളികൾ, ഗുണ്ടകൾ, മുൻപു കേസുകളിൽപ്പെട്ടവർ എന്നിവരെയും വാറന്റുള്ള പ്രതികളെയും ഒളിവിൽ കഴിയുന്നവരെയും പിടികൂടാനുള്ള ദൗത്യവും പാളി.
4. സ്ഥിരം ക്രിമിനലുകളെ നാടുകടത്താൻ കാപ്പ നിയമപ്രകാരം ഐ.ജിമാർക്ക് അധികാരമുണ്ട്. കഴിഞ്ഞ നവംബർ വരെ 201 ഗുണ്ടകളുടെ പേരുകൾ എസ്.പിമാർ നല്കിയെങ്കിലും 117 ഉത്തരവു മാത്രമാണ് ഐ.ജിമാർ പുറപ്പെടുവിച്ചത്.
5. 2010ൽ ഇത്തരത്തിൽ 160 പേരുടെ പട്ടിക എസ്.പിമാർ നൽകിയെങ്കിലും 72 പേരെ മാത്രമാണ് ആറുമാസം മുതൽ ഒരുവർഷം വരെ നാടുകടത്തി ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |