ശിവഗിരി: സമൂഹത്തെയാകെ പരിവർത്തനം ചെയ്യാൻ ഗുരുദേവന് കഴിഞ്ഞുവെന്നും അതിന് മുന്നോടിയായിട്ടാണ് അരുവിപ്പുറം പ്രതിഷ്ഠ നടത്തിയതെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗവും ആലുവ അദ്വൈതാശ്രമം സെക്രട്ടറിയുമായ സ്വാമി ധർമ്മചൈതന്യ പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നടന്നുവരുന്ന പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിവസം പലമതസാരവുമേകം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിനാകെ പരിവർത്തനത്തിനുളള ഉണർത്തുപാട്ട് എന്ന നിലയിലാണ് അരുവിപ്പുറം പ്രതിഷ്ഠയ്ക്കു ശേഷം ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന സന്ദേശം ഗുരുദേവൻ രേഖപ്പെടുത്തിയത്. എല്ലാമതങ്ങളും ഗുരുവിന് സമ്മതമായിരുന്നു. ഓരോ വ്യക്തിക്കും ഇഷ്ടമുളള മതം സ്വീകരിക്കുവാൻ സ്വാതന്ത്റ്യമുണ്ടായിരിക്കണമെന്നും ഗുരു ഉപദേശിച്ചു. സത്യദർശനം പഠിച്ചവർക്ക് മതപരിവർത്തനം ആവശ്യമില്ല. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നതായിരുന്നു ഗുരുദേവന്റെ കാഴ്ചപ്പാടെന്നും സ്വാമി ധർമ്മചൈതന്യ പറഞ്ഞു. ഗുരുധർമ്മ പ്രചാരണസഭ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കെ.ആർ.സുരേഷ് കുമാർ സ്വാഗതവും കൊല്ലം ജില്ലാ സെക്രട്ടറി അഡ്വ.എൻ.ചന്ദ്രമോഹൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |