കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജിലെ മുൻ അദ്ധ്യാപകൻ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ തീവ്രവാദക്കേസിൽ ഒളിവിൽ കഴിയുന്ന രണ്ട് പ്രതികളെക്കൂടി പിടികൂടാനുള്ള ശ്രമം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ശക്തമാക്കി. മുഖ്യപ്രതി സവാദിന്റെ വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായാണ്. 37 പ്രതികളിൽ സവാദ് മീരാൻ, സജിൽ മക്കാർ എന്നിവരാണ് പൊലീസിനും എൻ.ഐ.എക്കും പിടികൊടുക്കാതെ 13 വർഷമായി ഒളിവിൽ കഴിയുന്നത്. പെരുമ്പാവൂർ സ്വദേശിയായ സവാദ് കൈവെട്ടിന് ശേഷം ഗൾഫിലേക്ക് കടന്നെന്നാണ് കേസ് ആദ്യം അന്വേഷിച്ച പൊലീസിന്റെ നിഗമനം. കുടുംബവുമായോ മുൻ പോപ്പുലർ ഫ്രണ്ട് നേതാക്കളുമായോ ബന്ധപ്പെടാത്തതിനാൽ ഇയാളെപ്പറ്റി എൻ.ഐ.എക്ക് ഒരു സൂചനയുമില്ല. പോപ്പുലർ ഫ്രണ്ടിന്റെ പ്രാദേശിക നേതാവും പരിശീലകനുമായിരുന്നു സവാദ്.
2010 ജൂൺ ഏഴിന് രാവിലെ മൂവാറ്റുപുഴ നിർമ്മല പബ്ളിക് സ്കൂളിന് സമീപത്താണ് പ്രൊഫ.ടി.ജെ. ജോസഫ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച പള്ളിയിൽ നിന്ന് വീട്ടിലേക്ക് നടന്നു പോകുമ്പോൾ ഏഴംഗ പോപ്പുലർ ഫ്രണ്ട് സംഘമാണ് കൈപ്പത്തി വെട്ടി വലിച്ചെറിഞ്ഞത്. ന്യൂമാൻ കോളേജിലെ ബിരുദ പരീക്ഷയിൽ പ്രചാചകനെ നിന്ദിക്കുന്ന ചോദ്യം ഉൾപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
അന്വേഷണ നാൾവഴി
2011ഏപ്രിൽ 4ന് എൻ.ഐ.എ ഏറ്റെടുത്തു
2011 ജനുവരി 10ന് കൊച്ചി എൻ.ഐ.എ കോടതിയിൽ ആദ്യ കുറ്റപത്രം. 27 പ്രതികൾ
2013 ജനുവരി 18ന് ഒന്നാം അനുബന്ധ കുറ്റപത്രം. 9 പ്രതികൾ
2013 ഏപ്രിൽ 12ന് രണ്ടാം അനുബന്ധ കുറ്റപത്രം. ഒരു പ്രതി
31 വിചാരണ പൂർത്തിയായി
2015 ഏപ്രിൽ 30ന് 13 പേർ കുറ്റക്കാരും 18 പേർ കുറ്റവിമുക്തരുമെന്ന് എൻ.ഐ.എ കോടതിവിധി
ഒളിവിലുള്ളവരുൾപ്പെടെ 6 പേർക്കെതിരെ വിചാരണ തുടരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |