SignIn
Kerala Kaumudi Online
Friday, 26 April 2024 2.39 PM IST

എൻജിനിയർമാർ എന്തിനെന്ന് വീണ്ടും, റോഡിലെ കുഴിയിൽ വീണു മരിക്കില്ലെന്ന ഉറപ്പ് ജനത്തിന് കിട്ടണം: ഹൈക്കോടതി

p

കൊച്ചി: റോഡിലെ കുഴിയിൽ വീണു മരിക്കാതെ വീട്ടിലെത്താമെന്ന ഉറപ്പ് ജനങ്ങൾക്ക് കിട്ടണമെന്നും പൊതുമരാമത്ത് വകുപ്പിലെയും തദ്ദേശസ്ഥാപനങ്ങളിലെയും എൻജിനിയർമാർ ഉൾപ്പെടെയുള്ളവരുടെ അശ്രദ്ധ കൊണ്ടാണ് ഇത്തരത്തിൽ മരണമുണ്ടാകുന്നതെന്നും ഹൈക്കോടതി. സംസ്ഥാനത്തെ തകർന്ന റോഡുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കവേയാണ് വീണ്ടും രൂക്ഷ വിമർശനമുണ്ടായത്.

വേണ്ടപ്പെട്ടവർ ഇത്തരത്തിൽ അപകടത്തിൽപ്പെടുമ്പോഴേ പ്രയാസമുണ്ടാകൂ. ഇവിടെ നൂറു രൂപയ്ക്ക് റോഡ് നിർമ്മിക്കാൻ കരാറുണ്ടാക്കിയാൽ പകുതിത്തുക പോലും റോഡിനു വേണ്ടി ചെലവിടുന്നില്ല. എൻജിനിയർമാർ അറിയാതെ ഇത്തരം അഴിമതികൾ നടക്കില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

സമയബന്ധിതമായി റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും മികച്ച റോഡുകളുണ്ടാക്കാനും കഴിയുന്നില്ലെങ്കിൽ എന്തിനാണ് എൻജിനിയർമാരെന്ന ചോദ്യം കോടതി ആവർത്തിച്ചു. കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട ഹർജികളിൽ, റോഡുകൾ സംരക്ഷിക്കാനായില്ലെങ്കിൽ എൻജിനിയർമാർ രാജിവയ്ക്കണമെന്ന് നേരത്തെ വിമർശിച്ചിരുന്നു. തുടർന്ന്,​ റോഡുകളെക്കുറിച്ചുള്ള പരാതികൾ ജനങ്ങൾക്ക് നേരിട്ടറിയിക്കാമെന്നും പറഞ്ഞിരുന്നു.

നിരവധി പരാതികളാണ് ലഭിച്ചതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. തിരുവനന്തപുരം മുതൽ കാസർകോടു വരെയുള്ള ജില്ലകളിലെ തകർന്ന റോഡുകളെക്കുറിച്ചു പരാതി ലഭിച്ചിട്ടുണ്ട്. ചില കരാറുകാർക്കെതിരെയും എൻജിനിയർമാർക്കെതിരെയും പരാതികളുണ്ട്. ഹർജികൾ ഇന്നു വീണ്ടും പരിഗണിക്കും.

തരിപ്പണമാകും വരെ

എന്തിനു കാക്കണം

 റോഡുകൾ തകർന്നു തരിപ്പണമാകും വരെ എൻജിനിയർമാർ എവിടെയാണ്? തകർന്നു തുടങ്ങുന്ന ഘട്ടത്തിൽ തന്നെ അറ്റകുറ്റപ്പണികൾക്ക് സമയമായെന്ന് അറിയണ്ടേ? അല്ലെങ്കിൽ എന്തിനാണ് എൻജിനിയർമാർ?

 ഇടുക്കി, വണ്ടിപ്പെരിയാർ, കരുനാഗപ്പള്ളി തുടങ്ങി പല മേഖലകളിലെ റോഡുകളെക്കുറിച്ചും പരാതി ലഭിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്ക് അവരുടെ റോഡുകൾ നന്നാക്കാൻ കഴിയുന്നില്ലെങ്കിൽ വകുപ്പിനും ഉത്തരവാദിത്വമുണ്ട്

മഴയെ വെറുതേ പഴിക്കുന്നു
റോഡു പൊളിയുന്നത് മഴ കൊണ്ടൊന്നുമല്ല. കാരണം പറയാൻ മഴയ്ക്കു വേണ്ടി കാത്തിരിക്കുകയാണ്. പാലക്കാട് - ഒറ്റപ്പാലം റോഡ് നോക്കൂ. എത്ര വർഷമായി ഒരു പൊട്ടൽ പോലുമുണ്ടോ? മലേഷ്യൻ എൻജിനിയർ നിർമ്മിച്ചതാണ്. മികച്ച റോഡു നിർമ്മിച്ച അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ടി വന്നെന്നും കോടതി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.