കൊച്ചി: രാജ്യപുരോഗതിക്കും പൗരന്മാരുടെ മൗലികാവകാശ സംരക്ഷണത്തിനും മതമൈത്രി നൽകുന്ന സംഭാവന വളരെ വലുതാണെന്നും ജനങ്ങൾക്കിടയിൽ ആഴത്തിൽ വേരോടിയ മതസൗഹാർദ്ദം തകർക്കാൻ ആരെങ്കിലും ശ്രമിക്കുമെന്ന് കരുതുന്നില്ലെന്നും ഹൈക്കോടതി. കൊല്ലം ജില്ലയിലെ ക്ളാപ്പന ഗ്രാമപഞ്ചായത്തിൽ മുസ്ളിംപള്ളി നിർമ്മിക്കാൻ അനുമതി നൽകിയതിനെതിരെ കരുനാഗപ്പള്ളി സ്വദേശികളായ മോഹനൻ, ശശി എന്നിവർ നൽകിയ ഹർജികൾ തള്ളിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഇക്കാര്യം പറഞ്ഞത്. പള്ളിയുടെ നിർമ്മാണത്തിന് പഞ്ചായത്ത് അനുമതി നൽകിയത് നിയമവിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ പള്ളി നിർമ്മിക്കാൻ അനുമതി നൽകിയത് നിയമപരമാണെന്നു ഡിവിഷൻബെഞ്ച് വിലയിരുത്തി. തുടർന്നാണ് മതമൈത്രിയുടെ പ്രാധാന്യം വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയത്.
ശബരിമല അയ്യപ്പനും വാവര് സ്വാമിയും അർത്തുങ്കൽ വെളുത്തച്ചനും തമ്മിലുള്ള സൗഹൃദം വ്യക്തമാക്കുന്ന ഐതിഹ്യങ്ങൾ ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, കേരളത്തിലെ മതമൈത്രിയുടെ വലിയ സന്ദേശമാണ് ഈ സൗഹൃദത്തിലൂടെ വ്യക്തമാകുന്നതെന്നും ഇത്തരമൊരു മതമൈത്രി ആരും തകർക്കാൻ ശ്രമിക്കുമെന്ന് കരുതുന്നില്ലെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |