കൊച്ചി: തിരുവാഭരണ പാതയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹർജികൾ വാദം പൂർത്തിയായതിനെ തുടർന്ന് ഹൈക്കോടതി വിധി പറയാൻ മാറ്റി. ഇന്നലെ അവധിയായിരുന്നിട്ടും ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് സ്പെഷ്യൽ സിറ്റിംഗ് നടത്തിയാണ് വാദം കേട്ടത്. പാതയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവാഭരണപാത സംരക്ഷണ സമിതിയും ഒഴിപ്പിക്കുന്നതിനെതിരെ ഭൂവുടമകളും നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. പന്തളം കൊട്ടാരത്തിൽ നിന്ന് ശബരിമലയിലേക്ക് തിരുവാഭരണ ഘോഷയാത്ര കടന്നു പോകന്ന പാത സംരക്ഷിക്കണമെന്നാണ് സമിതിയുടെ ആവശ്യം. പലയിടങ്ങളിലും ഇതു പൊതു റോഡാണ്. എന്നാൽ ചിലയിടങ്ങളിൽ കൈയേറ്റം നിമിത്തം പാത തന്നെ ഇല്ലാതായെന്നും സമിതി ആരോപിക്കുന്നു. കൈയേറ്റം ഒഴിപ്പിച്ചു പാത സംരക്ഷിക്കേണ്ട ചുമതല സർക്കാരിനാണെന്ന് ദേവസ്വം ബോർഡ് വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |