തിരുവനന്തപുരം : സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് വിലയിരുത്തി കേന്ദ്ര സംഘം. ഈ മാസം 15 മുതൽ 20 വരെ എറണാകുളം, വയനാട് ജില്ലകൾ സന്ദർശിച്ച കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ജോയിന്റ് സപ്പോർട്ടീവ് സൂപ്പർ വിഷൻ ആൻഡ് മോണിറ്ററിംഗ് (JSSM) ടീമിന്റെ റിപ്പോർട്ടിലാണിത്.
എറണാകുളം ജനറൽ ആശുപത്രി, രാമമംഗലം സാമൂഹികാരോഗ്യ കേന്ദ്രം, മണീട് കുടുംബാരോഗ്യ കേന്ദ്രം, ആലുവ ജില്ലാ ആശുപത്രി, ജനകീയാരോഗ്യ കേന്ദ്രങ്ങൾ എന്നിവയിലെ സൗകര്യങ്ങൾ രാജ്യത്തൊരിടത്തും ഇല്ലെന്ന് റിപ്പോർട്ടിലുണ്ട്. വയനാട് സി.എച്ച്.സി. അമ്പലവയൽ, ബത്തേരി താലൂക്കാശുപത്രി, ട്രൈബൽ ആശുപത്രി നല്ലൂർനാട്, എഫ്.എച്ച്.സി. നൂൽപ്പുഴ, എഫ്.എച്ച്.സി. പൊഴുതന എന്നീ ആരോഗ്യ കേന്ദ്രങ്ങളും സന്ദർശിച്ചു. ആസ്‌പിറേഷൻ ജില്ലയായ വയനാട്ടിലെ ആരോഗ്യ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് ചൂണ്ടിക്കാട്ടിയ സംഘം നല്ലൂർനാട് എഫ്.എച്ച്.സി.യിലെ ഫിസിയോതെറാപ്പി സെന്റർ, ജിംനേഷ്യം, പാലിയേറ്റീവ് കെയർ എന്നിവ ലോകോത്തരമാണെന്ന് വിലയിരുത്തി.
രണ്ടു ജില്ലകളിലെയും കളക്ടർമാരുമായും കൂടിക്കാഴ്ച്ച നടത്തി. പിന്നീട് എറണാകുളത്ത് നടത്തിയ മീറ്റിംഗിൽ എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ മുൻപാകെയാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. കേരളത്തിന്റെ ആരോഗ്യ നേട്ടങ്ങൾ ഡോക്യുമെന്റ് ചെയ്യണമെന്നും നിർദ്ദേശിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറിയുടെ നേതൃത്വത്തിൽ ലോകാരോഗ്യ സംഘടന, നാഷണൽ ഹെൽത്ത് സിസ്റ്റം റിസോഴ്സ് സെന്റർ, ടാറ്റാ ട്രസ്റ്റ്, കേന്ദ്ര ഹെൽത്ത് സർവീസ് എന്നിവയുടെ ഒൻപത് പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |