തിരുവനന്തപുരം: മുഖ്യമന്ത്രിക്കും പൊലീസ് ഉന്നതർക്കും പറക്കാനുള്ള ഹെലികോപ്ടറിന്റെ വാടക കുറയ്ക്കണമെന്ന ഡി.ജി.പിയുടെ ആവശ്യം തള്ളിയ ഡൽഹിയിലെ കോപ്ടർ കമ്പനി ചിപ്സൺ ഏവിയേഷൻ, പ്രതിമാസം പറക്കാനുള്ള സമയം 20 മണിക്കൂറിൽ നിന്ന് 25 ആയി കൂട്ടി. മാസവാടക 80ലക്ഷം രൂപയാണ്. 25മണിക്കൂറിലധികം പറന്നാൽ മണിക്കൂറിന് 90,000 രൂപ വീതം നൽകണം.
രണ്ടു വർഷം മുൻപ് നടത്തിയ ടെൻഡറിൽ 74ലക്ഷം രൂപയായിരുന്നു ചിപ്സൺ ക്വോട്ട് ചെയ്തിരുന്നത്. ഇതേ തുകയ്ക്ക് കോപ്ടർ നൽകാനാണ് ഡി.ജി.പി ആവശ്യപ്പെട്ടത്. എന്നാൽ അന്ന് 74ലക്ഷം ക്വോട്ട് ചെയ്തത് ജി.എസ്.ടി കൂട്ടാതെയാണെന്നും ഇതു കൂട്ടിയാൽ 81ലക്ഷം രൂപയാവുമെന്നും കമ്പനി മറുപടി നൽകി. വിമാനത്താവളത്തിലെ പാർക്കിംഗ്, പൈലറ്റിനും ജീവനക്കാർക്കും അറ്റകുറ്റപ്പണിക്കുമുള്ള ചെലവ് എന്നിവ കണക്കാക്കിയാൽ വാടകത്തുക കുറയ്ക്കാനാവില്ലെന്നും കമ്പനി അറിയിച്ചു. ഇതോടെയാണ് പ്രതിമാസം 25മണിക്കൂർ പറക്കാമെന്ന ഇളവ് നൽകിയത്. ഇന്നത്തെ മന്ത്രിസഭായോഗം അംഗീകരിച്ചാൽ രണ്ടാഴ്ചയ്ക്കകം കോപ്ടർ തിരുവനന്തപുരത്ത് എത്തിക്കും.
ആറ് വി.ഐ.പി യാത്രക്കാരെയും 9സാധാരണ യാത്രക്കാരെയും ഓരോരുത്തരുടെയും പത്ത് കിലോ ലഗേജും വഹിക്കാനാവുന്ന, 15 വർഷത്തിലേറെ പഴക്കമില്ലാത്ത ഇരട്ട എൻജിൻ കോപ്ടറാണ് ചിപ്സൺ എത്തിക്കുക. മൂന്നു വർഷത്തേക്കാണ് കരാർ. പിന്നീട് രണ്ടു വർഷത്തേക്ക് നീട്ടും.
കോപ്ടറിന്റെ ദൗത്യങ്ങൾ
വ്യോമനിരീക്ഷണം, മാവോയിസ്റ്റുകൾക്കായി വനമേഖലയിൽ നിരീക്ഷണം, രക്ഷാപ്രവർത്തനങ്ങൾ, അതിർത്തി പ്രദേശങ്ങളിലും തീരദേശത്തും വനമേഖലയിലും വിനോദസഞ്ചാര-തീർത്ഥാടന മേഖലകളിലും നിരീക്ഷണം, അടിയന്തരഘട്ടങ്ങളിലെ പൊലീസിന്റെയും വിശിഷ്ട വ്യക്തികളുടെയും യാത്രകൾ
1.70കോടി
മാസവാടകയ്ക്കാണ് നേരത്തേ പവൻഹാൻസിൽ നിന്ന് കോപ്ടർ വാടകയ്ക്കെടുത്തിരുന്നത്
22.21കോടി
രൂപയാണ് 105 മണിക്കൂർ പറന്ന ഈ കോപ്ടറിനായി സർക്കാർ ചെലവിട്ടത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |