കൊച്ചി: സംസ്ഥാനത്തെ അനധികൃത കൊടിമരങ്ങളെക്കുറിച്ച് സർവേയും ആഡിറ്റും നടത്തി റിപ്പോർട്ട് നൽകാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം. ഹർജി വീണ്ടും പരിഗണിക്കുന്ന നവംബർ 15 വരെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ അനുമതികൾ വാങ്ങാതെ പൊതുസ്ഥലങ്ങളിലും റോഡരികിലും കൊടിമരങ്ങൾ സ്ഥാപിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു. പന്തളത്തെ മന്നം ആയുർവേദ കോ ഓപ്പറേറ്റീവ് മെഡിക്കൽ കോളേജിനു മുന്നിലെ രാഷ്ട്രീയപ്പാർട്ടികളുടെ കൊടിമരങ്ങൾ നീക്കം ചെയ്യാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോളേജ് മാനേജ്മെന്റ് ആയ മന്നം ഷുഗർമിൽസ് കോ ഓപ്പറേറ്റീവ് ലിമിറ്റഡ് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
സ്വാധീനമുള്ള പാർട്ടിയോ സംഘടനയോ എവിടെയൊക്കെയുണ്ടോ അവിടെല്ലാം കൊടിമരങ്ങൾ സ്ഥാപിക്കുന്ന സംസ്ക്കാരം സമൂഹത്തിൽ വ്യാപിച്ചിരിക്കുകയാണെന്ന് ഹൈക്കോടതി പറഞ്ഞു. ഭൂസംരക്ഷണ നിയമം ലംഘിച്ചുള്ള ഇത്തരം നടപടികൾക്കെതിരെ സർക്കാർ നടപടി എടുക്കുന്നില്ല. ഇതു നിയമലംഘനമാണെന്നറിഞ്ഞിട്ടും നടപടികൾ എടുക്കാത്തത് ദൗർഭാഗ്യകരമാണ്. കൊടിമരങ്ങൾ നാട്ടുന്നവർക്ക് ആ സ്ഥലം പിന്നീടു തങ്ങളുടെ സ്വന്തമാണെന്ന ധാരണയാണ്. ഇതു കേരളത്തിന്റെ മുക്കിനും മൂലയിലും കാണാനാകും. രാഷ്ട്രീയപ്പാർട്ടിയുടെ കൊടിമരത്തിൽ ലോറി ഇടിച്ചതിനെ തുടർന്ന് തനിക്ക് 6000 രൂപ നൽകേണ്ടി വന്നെന്ന് ഒരു ലോറി ഡ്രൈവർ കോടതിക്ക് കത്തെഴുതിയിരുന്നു. പാർട്ടികളും പോഷക സംഘടനകളും മത്സരിച്ച് കൊടിമരങ്ങൾ നാട്ടുകയാണ്. അനധികൃത കൊടിമരങ്ങളുടെ കണക്ക് എടുക്കുമ്പോൾ അതു ആശ്ചര്യപ്പെടുത്തുന്നതാവും. അനധികൃത കൊടിമരങ്ങൾക്കുപയോഗിച്ച സാധനങ്ങൾ കൊണ്ട് പത്തു ഫാക്ടറികൾ തുടങ്ങാനാവുമെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |