തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരള നിയമസഭയിൽ നടത്തിവരുന്ന വീഡിയോ-ഫോട്ടോ-പുസ്തക പ്രദർശനം ജനശ്രദ്ധ നേടുമ്പോൾ അവിടെ ചരിത്രം ഓർമിപ്പിച്ച് 'കേരള കൗമുദി"യുടെ താളുകളുമുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവന, പുതിയ കേരള സംസ്ഥാനം സമുദ്ഘാടനം ചെയ്യപ്പെട്ടു, ഇൻഡ്യയുടെ പത്താം സ്വാതന്ത്ര്യദിന വാർഷിക മഹാമഹം എന്നീ പ്രധാന ശീർഷകങ്ങളുള്ള കേരളകൗമുദിയുടെ മൂന്നു പത്രത്താളുകളാണ് പ്രദർശനത്തിലുള്ളത്. പ്രദർശിപ്പിച്ച മറ്റ് ദിനപ്പത്രങ്ങളുടെ താളുകളെക്കാൾ കൃത്യതയുള്ള അക്ഷരങ്ങളും ഭാഷയും വാർത്തകൾ ക്രമീകരിച്ചിരിക്കുന്ന ശൈലിയും കേരളകൗമുദിയെ വേറിട്ടുനിറുത്തുന്നു. പത്രത്തിന്റെ അന്നത്തെ സ്വീകാര്യതയുടെ അടയാളങ്ങളാണിവ.
സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ പ്രധാന മന്ത്രിയായി ജവഹർലാൽ നെഹ്റു ചുമതല ഏൽക്കുന്നതുൾപ്പെടെയുള്ള ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. തിരുവിതാംകൂർ, തിരു-കൊച്ചി, മലബാർ എന്നിവ ഭരിച്ചിരുന്ന രാജാക്കന്മാരെയും പ്രദർശനം സ്മരിക്കുന്നു. നിയമസഭ ലൈബ്രറിയുടെ ശേഖരത്തിലുള്ള ഇ.എം.എസും ആനിബസന്റും ഉൾപ്പെടെയുള്ളവർ എഴുതിയതും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതുമായ 109 പുസ്തകങ്ങളും ദേശബന്ധു പത്രത്തിന്റെ ഒറിജിനൽ താളുകളും പ്രദർശനത്തിന്റെ മാറ്റുകൂട്ടുന്നു. സ്വാതന്ത്ര്യായനം, സ്വാതന്ത്ര്യത്തിലേക്കൊരു തീർത്ഥയാത്ര, നവകേരളം, കേരളം മുന്നോട്ട് എന്നീ ഡോക്യുമെന്ററികളും ഭരണഘടനയും സ്ത്രീകളുടെ അവകാശങ്ങളും, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ സ്ത്രീ പങ്കാളിത്തം എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്ന രണ്ടു വീഡിയോകളും പ്രദർശിപ്പിക്കുന്നുണ്ട്. ആഗസ്റ്റ് 24 വരെ രാവിലെ 8.30 മുതൽ രാത്രി 8.30 വരെ പൊതുജനത്തിന് സൗജന്യമായി പ്രദർശനം ആസ്വദിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |