തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ സാഹസികമായി പിടി കൂടിയ പൊലീസിലെ രണ്ട് പുലിക്കുട്ടികൾക്ക് ഐ.പി.എസ്. അന്വേഷണ സംഘത്തിലുണ്ടായിരുന്ന എ.പി. ഷൗക്കത്തലി, കെ.വി.സന്തോഷ് എന്നിവർക്കാണിത്.
ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ കൊടി സുനിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘത്തെയും സി.പി.എം പ്രാദേശിക നേതാക്കളെയും ജയിലിലാക്കിയത് ഇരുവരും ഉൾപ്പെട്ട സംഘമാണ്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ, ടി.പി കേസിലെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥർക്ക് ക്രമസമാധാന ചുമതല നൽകിയിരുന്നില്ല. ഷൗക്കത്തലി പിന്നീട് എൻ.ഐ.എയിലേക്കു ഡെപ്യൂട്ടേഷനിൽ പോയി.കണ്ണൂരിലെ മുടക്കോഴി മലയിൽ ഒളിച്ചിരുന്ന പ്രതികളെ അർദ്ധരാത്രിയിൽ വേഷപ്രച്ഛന്നരായി നടന്നെത്തി സാഹസികമായ ഏറ്റുമുട്ടലിലൂടെയാണ് ഷൗക്കത്തലിയും സംഘവും പിടി കൂടിയത്. കൊടി സുനിയെയും സംഘത്തെയും തേടിയുള്ള റെയ്ഡ് വിവരം പല തവണ ചോർന്നതോടെ, രഹസ്യ ഓപ്പറേഷനാണ് ഷൗക്കത്തലിയും സംഘവും നടത്തിയത്.
ഷൗക്കത്തലിയുടെ നേതൃത്വത്തിൽ ഇരുപതിലധികം പേരടങ്ങുന്ന സംഘം വടകരയിൽ നിന്നു ടിപ്പർ ലോറിയിൽ പുലർച്ചെ രണ്ടു മണിയോടെ മുഴക്കുന്നിലെത്തി. ലുങ്കി ധരിച്ച് തോർത്തും തലയിൽക്കെട്ടി ചെങ്കൽ തൊഴിലാളികളുടെ വേഷത്തിലായിരുന്നു പൊലീസ് സംഘം. കനത്തമഴയിൽ മൊബൈൽ വെളിച്ചത്തിലായിരുന്നു കാട്ടിലൂടെയുള്ള മല കയറ്റം. പുലർച്ചെ നാലിന് സുനിയുടെ ഒളിസങ്കേതം കണ്ടെത്തി.പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് കെട്ടിയ ടെന്റിൽ നിലത്ത് കമ്പിളി വിരിച്ചാണ് സുനിയും സംഘവും കഴിഞ്ഞിരുന്നത്. കൂടാരം വളഞ്ഞു പൊലീസ് അകത്തു കടക്കുമ്പോൾ കൊടി സുനി, ഷാഫി, കിർമാണി മനോജ് എന്നിവരും മൂന്നു സഹായികളും സുഖനിദ്രയിൽ. പൊലീസാണെന്ന് അറിയിച്ചപ്പോഴേക്കും തോക്കുചൂണ്ടി എതിരിടാനായി ശ്രമം. അര മണിക്കൂർ നീണ്ട ബലപ്രയോഗത്തിലൂടെയാണ് പ്രതികളെ കീഴടക്കിയത്. പിന്നീട് ,സി.പി.എം നേതാക്കളെ അറസ്റ്റു ചെയ്യാൻ മറ്റുദ്യോഗസ്ഥർ മടിച്ചപ്പോൾ, ആ ദൗത്യം ഏറ്റെടുത്തതും ഷൗക്കത്തലിയാണ്.
1995ൽ ഒന്നാം റാങ്കോടെ കേരള പൊലീസിൽ എസ്.ഐയായതാണ് ഷൗക്കത്തലി. ആ ബാച്ചിൽ മൂന്നാം റാങ്കുകാരനായിരുന്ന കെ.വി.സന്തോഷ് ഇപ്പോൾ മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പിയാണ്. ഷൗക്കത്തലി തൃശൂർ പൊലീസ് അക്കാഡമിയിൽ അസി.ഡയറക്ടറും.
9 എസ്.പിമാർക്ക് ഐ.പി.എസ്
തിരുവനന്തപുരം: സംസ്ഥാനത്തെ 9 പൊലീസ് സൂപ്രണ്ടുമാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐ.പി.എസ് അനുവദിച്ചു. എ.ആർ.പ്രേംകുമാർ, ഡി.മോഹനൻ, അമോസ് മാമ്മൻ, എ.പി.ഷൗക്കത്തലി, കെ.വി.സന്തോഷ്, വി.യു.കുര്യാക്കോസ്, എസ്.ശശിധരൻ, പി.എൻ.രമേശ് കുമാർ, എം.എൽ.സുനിൽ എന്നിവർക്കാണ് ഐ.പി.എസ് ലഭിച്ചത്.
കെ.ജയകുമാർ, ടി.രാമചന്ദ്രൻ എന്നിവർ സെലക്ട് ലിസ്റ്റിൽ ഉൾപ്പെട്ടെങ്കിലും അന്തിമ പട്ടികയിൽ ഒഴിവാക്കപ്പെട്ടു. ഇതിൽ ജയകുമാറിന് സംസ്ഥാനം ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. ഐ.പി.എസ് ലഭിച്ചവരിൽ എ.ആർ.പ്രേംകുമാർ, ഡി.മോഹനൻ, അമോസ് മാമ്മൻ എന്നിവർ വിരമിച്ചവരാണ്. ഇതോടെ ഇവർക്ക് അറുപത് വയസ് വരെ സർവീസിൽ തുടരാം. പ്രേംകുമാറിന് അടുത്ത ജൂൺ വരെയും മോഹനന് അടുത്ത മേയ് വരെയുമേ സർവീസുള്ളൂ. 2018 മുതൽ മൂന്ന് വർഷത്തേക്ക് 33 ഒഴിവുകളുണ്ടായിരുന്നെങ്കിലും 2018ലെ ഒഴിവുകളിലേക്കുള്ള പട്ടിക മാത്രമാണ് യു.പി.എസ്.സി പരിഗണിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |