കൊച്ചി: കോൺഗ്രസിന്റെ വഴിതടയൽ സമരത്തിനെതിരെ പ്രതിഷേധിച്ചത് 'ഷോ കാണിക്കാനല്ലെ'ന്ന് നടൻ ജോജു ജോർജ് 'കേരളകൗമുദി"യോട് പറഞ്ഞു. സമര രീതിയോടുള്ള പ്രതിഷേധമായിരുന്നു അത്. ചെയ്തത് തെറ്റല്ല. ആരോടും മാപ്പ് പറയില്ല. സി.പി.എം ചെയ്താലും ഇങ്ങനെ തന്നെ പ്രതികരിക്കുമായിരുന്നു.
കേസിൽ ഭയമില്ല. ദൃശ്യങ്ങൾ തെളിവായുണ്ട്. റോഡ് പൂർണ്ണമായും ഉപരോധിക്കരുതെന്ന് നിയമമുള്ള നാടാണിത്. എന്റെ വണ്ടിയുടെ അടുത്ത് ഉണ്ടായിരുന്നത് കീമോതെറാപ്പിക്ക് കൊണ്ടുപോകുന്ന കൊച്ചുകുട്ടിയായിരുന്നു. അവരുടെ അവസ്ഥ കൂടി കണ്ടായിരുന്നു പ്രതികരണം. വലിയ നേതാക്കൾ തന്റെ മാതാപിതാക്കളെ വരെ തെറിവിളിച്ചു. നടനായതുകൊണ്ട് പ്രതികരിക്കാൻ പാടില്ല എന്നില്ല.
ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല. തന്റെ വാഹനം തടഞ്ഞ് സ്ത്രീകൾ ഉൾപ്പെടെ എന്താണ് ചെയ്തതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രശ്‌നം രാഷ്ട്രീയവത്ക്കരിക്കരുത്. ചർച്ചയ്ക്ക് താത്പര്യമില്ലെന്നും ജോജു പറഞ്ഞു.
ജീവൻ കിട്ടിയത് ഭാഗ്യം: എ.കെ.സാജൻ
കോൺഗ്രസ് പ്രവർത്തകർ ജോജുവിനും തനിക്കും നേരെ പാഞ്ഞടുത്തെന്ന് ഒപ്പമുണ്ടായിരുന്ന സംവിധായകൻ എ.കെ. സാജൻ പറഞ്ഞു. പൊലീസ് ഇടപെട്ടതുകൊണ്ടാണ് ജീവനും കൊണ്ട് അവിടെ നിന്ന് പോരാൻ കഴിഞ്ഞത്. സാജന്റെ പുതിയ ചിത്രത്തിന്റെ ചർച്ചകൾക്കായി മാളയിൽ നിന്ന് കുണ്ടന്നൂരിലെ ക്രൗൺപ്ലാസ ഹോട്ടലിലേക്ക് പോകുംവഴിയായിരുന്നു സമരവും പ്രതിഷേധവും സംഘർഷവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |