തൃക്കാക്കര: ബ്രഹ്മപുരത്ത് നടന്നത് സർക്കാർ സ്പോൺസേഡ് ദുരന്തമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. ബ്രഹ്മപുരം മാലിന്യപ്ലാന്റ് സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ഇരയായ മുഴുവൻ പേർക്കും നഷ്ടപരിഹാരവും ആശുപത്രിയിലായവർക്ക് ചികിത്സാ ചെലവും സർക്കാർ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സി.പി.എം നേതാവ് വൈക്കം വിശ്വന്റെ കുടുംബാംഗങ്ങൾക്ക് മാലിന്യനിർമ്മാർജ്ജന കരാർ കിട്ടിയതെങ്ങനെയെന്ന് അന്വേഷിക്കണം. ക്രമവിരുദ്ധ കരാറുകൾ റദ്ദാക്കണം. വിഷവാതക ദുരന്തത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 16 ന് കൊച്ചിയിൽ സത്യാഗ്രഹം നടത്തുമെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു.
ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം എം.ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, മുൻ മേയർമാരായ ടോണി ചമ്മിണി, സൗമിനി ജയിൻ, നേതാക്കളായ ഐ.കെ. രാജു, എം.ആർ. അഭിലാഷ് തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു.
സർക്കാരിന് വീഴ്ചയെന്ന്
സി.പി.ഐ വിമർശനം
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്റിലെ തീപിടിത്തത്തിൽ സർക്കാരിന്റെ വീഴ്ചയാണ് വിനയായതെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ വിമർശനമുയർന്നു. കമലാ സദാനന്ദൻ, അഷറഫ് എന്നിവരാണ് വിമർശനം ഉന്നയിച്ചത്. നിയമസഭാ സമ്മേളനം നടക്കുമ്പോൾ ഇത്തരമൊരു ചർച്ച പാടില്ലെന്ന് പറഞ്ഞ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിലക്കി.
വിവാദ കമ്പനിക്ക് കരാർ നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനത്തോട് സി.പി.ഐ കൗൺസിലർമാർ വിയോജിച്ചിരുന്നു. കരാർ അംഗീകരിച്ച കൗൺസിൽ യോഗം അവർ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |