തിരുവനന്തപുരം: ബി.ജെ.പിയും സി.പി.എമ്മും സ്വാതന്ത്ര്യ സമരത്തെ ചോദ്യം ചെയ്തവരാണെന്നും ഇരുവർക്കും ജനാധിപത്യത്തോട് ബഹുമാനമില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി ഭരണത്തിൽ പാർലമെന്റ് ജനാധിപത്യത്തിന്റെ ശവകല്ലറയായി. പാർലമെന്റിലെ വെറും അതിഥിയായി പ്രധാനമന്ത്രി മാറി. ഭരണം കിട്ടിയ ശേഷമാണ് സി.പി.എമ്മും ബി.ജെ.പിയും സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ തുടങ്ങിയത്. സ്വാതന്ത്ര്യ ദിനത്തെ കരിദിനമായി ആചരിച്ചവരാണ് സി.പി.എം. ബി.ജെ.പിക്ക് സ്വാതന്ത്ര്യ പോരാട്ടത്തിൽ പങ്കാളിത്തമില്ല. സ്വാതന്ത്ര്യ സമരപോരാട്ടം കോൺഗ്രസിന് മാത്രം ആവകാശപ്പെട്ടതാണ്.
ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് കെ.പി.സി.സി ആഹ്വാനം ചെയ്തത്. ജയ്‌ഹോ റേഡിയോയുടെ സ്വിച്ച് ഓൺ കെ. സുധാകരൻ നിർവഹിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനക്ക് ശേഷം വെള്ളയമ്പലത്ത് നിന്ന് രാവിലെ സേവാദൾ വോളന്റിയർമാരുടെ നേതൃത്വത്തിൽ കെ.പി.സി.സിയിലേക്ക് സ്വാതന്ത്ര്യ പദയാത്രയും സംഘടിപ്പിച്ചു.
എ.കെ. ആന്റണി, രമേശ് ചെന്നിത്തല, എം.എം. ഹസ്സൻ, കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, എൻ.ശക്തൻ, ജി.എസ്.ബാബു,വി.പ്രതാപചന്ദ്രൻ, ജി.സുബോധൻ, പഴകുളം മധു, എം.എം. നസീർ, പാലോട് രവി, എം.എ.വാഹിദ്, ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്, വി.എസ്.ശിവകുമാർ,ചെറിയാൻ ഫിലിപ്പ്, പന്തളം സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |