തിരുവനന്തപുരം: സിവിൽ സർവീസിന്റെ കേരള മോഡലെന്ന പേരിൽ ഒന്നാം പിണറായി സർക്കാർ കൊട്ടി ഘോഷിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ (കെ.എ.എസ്) തുടർ നിയമന നടപടികൾ നിലച്ചു. കെ.എ.എസ് ആദ്യ ബാച്ചിലേക്ക് തസ്‌തികകൾ കണ്ടെത്തിയതിലെ പിഴവുകൾ പരിഹരിച്ച് ചട്ടം ഭേദഗതി ശുപാർശ ചെയ്യാനും, പുതുതായി ഒഴിവുകൾ കണ്ടെത്താനും നിയോഗിച്ച ചീഫ് സെക്രട്ടറിതല സമിതിയുടെ നടപടിയില്ലാതായതോടെ 'കേരളത്തിന്റെ സ്വന്തം സിവിൽ സർവീസ് 'അകാല ചരമമടയുമെന്ന സ്ഥിതിയായി .
പി.എസ്.സിയുടെ ഏറ്റവും ഉയർന്ന തസ്തികയായ കെ.എ.എസ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് കോച്ചിംഗ് സെന്ററുകൾ നടത്തുന്ന കോഴ്‌സുകളിൽ വൻ തുക മുടക്കി പഠിക്കുന്നത് ആയിരങ്ങളാണ്. വിജ്ഞാപനം എന്ന് വരുമെന്നതിൽ യാതൊരു ഉറപ്പുമില്ലെങ്കിലും കൂണു പോലെ മുളയ്ക്കുന്ന കോച്ചിംഗ് സെന്ററുകൾക്കാണ് ഇത് ചാകരയാകുന്നത്. പത്തു മാസത്തേക്കുള്ള കോഴ്‌സിന് 50,000 മുതൽ 75,000 രൂപ വരെയാണ് ഫീസ്.
വിവിധ വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികകളിലാണ് കെ.എ.എസ് നേടുന്നവർക്ക് നിയമനം ആലോചിച്ചിരുന്നത്. എന്നാൽ, ആദ്യ ബാച്ചിനായി കണ്ടെത്തിയ 105 ഒഴിവുകളിൽ ചിലതെല്ലാം മൂന്നാം ഗസറ്റഡ് തസ്‌തികയിൽ നിന്നുള്ളവയായിരുന്നു. അതു പരിഹരിക്കാൻ മാറ്റം വരുത്തിയെങ്കിലും ,പരാതി വീണ്ടും ഉടലെടുത്തു. ഇതോടെയാണ്ചട്ടം ഭേദഗതിക്ക്
സമിതിയെ ചുമതലപ്പെടുത്തിയത്. 2022 ജൂലായ് 13 ന് നിലവിൽ വന്ന സമിതിക്ക് കാലാവധി നിശ്ചയിച്ച് നൽകാത്തതിനാൽ പിന്നീടുള്ള നടപടികൾ ഇഴയുകയാണ്.വകുപ്പുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ ക്രോഡീകരിച്ച ശേഷമേ ചട്ടം ഭേദഗതിക്കുള്ള നിർദേശം സമിതി തയ്യാറാക്കൂ . ശേഷം,ഒഴിവുകൾ നിശ്ചയിച്ച് റിപ്പോർട്ട് ചെയ്താൽ അടുത്ത വിജ്ഞാപനം പി.എസ്.സിക്ക് ഇറക്കാം. എന്നാൽ,നടപടികളെല്ലാം മെല്ലെപ്പോക്കിലാണ്. സിവിൽ സർവീസ് മാതൃകയിൽ എല്ലാ വർഷവും കെ.എ.എസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ നടപടിയുണ്ടാകുമോ എന്ന നിയമസഭയിലെ ചോദ്യത്തിന്, 'പരിഗണനയിലില്ല' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി .
നിലവിലുള്ള തസ്തികകൾ വകമാറ്റിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്.
കെ.എ.എസിനായി ഒരു പുതിയ തസ്തിക പോലും സൃഷ്ടിച്ചില്ല. ജൂനിയർ ഐ.എ.എസ് ഉദ്യോഗസ്‌ഥർക്ക് ലഭിക്കുന്ന ശമ്പളത്തേക്കാൾ കൂടുതൽ കെ.എ.എസിന് അനുവദിച്ചതോടെ ഐ.എ.എസ് തലത്തിലും മുറുമുറുപ്പുയർന്നു.
ആദ്യ വിജ്ഞാപനം
വന്നിട്ട് 39 മാസം
2019 നവംബർ ഒന്നിനായിരുന്നു കെ.എ.എസിന്റെ ആദ്യ വിജ്ഞാപനം. ആദ്യ റാങ്ക് പട്ടികയിൽ നിന്നും മൂന്ന് സ്ട്രീമുകളിലേക്കായി 105 പേർക്കായിരുന്നു നിയമനം .പട്ടിക കഴിഞ്ഞ ഒക്ടോബർ 7ന് റദ്ദായി. രണ്ടു വർഷത്തിലൊരിക്കൽ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം.
സംഘടനകൾക്കും
എതിർപ്പ്
സ്ഥാനക്കയറ്റത്തിനുള്ള തസ്തികകൾ മാറ്റി വച്ചതിന് ശേഷമേ കെ.എ.എസിനായി പുതിയ തസ്തിക കണ്ടെത്തി നൽകാനാകൂവെന്നാണ് വകുപ്പ് മേധാവികളുടെ നിലപാട്. നിലവിലെ പ്രൊമോഷൻ ഒഴിവുകൾ കെ.എ.എസിനായി ഏറ്റെടുക്കുന്നതിൽ സർവീസ് സംഘടനകൾക്കും എതിർപ്പുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |