കൊച്ചി: കാശ്‌മീർ റിക്രൂട്ട്മെന്റ് കേസിൽ മുഖ്യസൂത്രധാരനായ കണ്ണൂർ സ്വദേശി തടിയന്റവിട നസീറിന് വിചാരണക്കോടതി വിധിച്ച ഇരട്ടജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി അഞ്ച് ജീവപര്യന്തം കഠിനതടവു ശിക്ഷയാക്കി ഉയർത്തി. കാശ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങുകയും പിന്നീട് പിടിയിലാവുകയും ചെയ്ത 15 -ാം പ്രതി അബ്ദുൾ ജബ്ബാറിന്റെ നാല് ജീവപര്യന്തം കഠിനതടവുശിക്ഷ ആറ് ജീവപര്യന്തം കഠിനതടവാക്കി. വ്യാജ തിരിച്ചറിയൽരേഖ ചമച്ച കുറ്റത്തിന് ജബ്ബാറിന് രണ്ടുവർഷം കഠിനതടവും 5,000 രൂപ പിഴയുംകൂടി വിദ്ധിപ്പിച്ചു. വിചാരണക്കോടതി മൂന്നു ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ച പെരുമ്പാവൂർ സ്വദേശി സാബിർ പി. ബുഖാരി, എറണാകുളം പള്ളിക്കര സ്വദേശി സർഫറസ് നവാസ് എന്നിവരുടെ ശിക്ഷ അഞ്ചു ജീവപര്യന്തം കഠിന തടവാക്കി വർദ്ധിപ്പിച്ചിട്ടുമുണ്ട്.
പ്രതികൾക്കെതിരെ യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങൾക്ക് പുറമേ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയത് വിചാരണക്കോടതി റദ്ദാക്കിയതിനെതിരെയാണ് എൻ.ഐ.എ അപ്പീൽ നൽകിയത്.
കേസിൽ അപ്പീൽ നൽകിയ മറ്റ് ഒമ്പതു പ്രതികളിൽ ആറു പേർക്ക് വിചാരണക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തത്തിന് പുറമേ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള ഇരട്ട ജീവപര്യന്തം തടവുശിക്ഷകൂടി വിധിച്ചു. ഇവരുടെ ശിക്ഷ നാലു ജീവപര്യന്തം കഠിനതടവായി മാറി. എല്ലാ പ്രതികളും ജീവപര്യന്തം തടവുശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി.
വിചാരണക്കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച കണ്ണൂർ സ്വദേശികളായ എം.എച്ച്. ഫൈസൽ, മുഹമ്മദ് നവാസ്, പരപ്പനങ്ങാടി സ്വദേശി ഉമറുൾ ഫാറൂഖ് എന്നിവരെ വെറുതേവിട്ടു. വിചാരണക്കോടതിയുടെ വിധിക്കെതിരെ 13 പ്രതികളും എൻ.ഐ.എയും നൽകിയ അപ്പീലുകളിൽ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് വിധിപറഞ്ഞത്.
æ നാലു ജീവപര്യന്തം കഠിന തടവ് ലഭിച്ചവർ :
കണ്ണൂർ കാട്ടൂർ കടമ്പൂർ പുതിയപുരയിൽ വീട്ടിൽ കെ. വി. അബ്ദുൾ ജലീൽ, ചോവഞ്ചേരി ചെമ്പിലോട് പി. മുജീബ് , കണ്ണൂർ തയ്യിൽ പൗണ്ട് വളപ്പിൽ ഷഫാസ്, വയനാട് പടിഞ്ഞാറേത്തറ പാത്തുങ്കൽവീട്ടിൽ ഭായ് എന്ന ഇബ്രാഹിം മൗലവി, കളമശ്ശേരി അമ്പലം റോഡിൽ വെള്ളർകോടത്തു വീട്ടിൽ ഫിറോസ്, കൊണ്ടോട്ടി പെരുവല്ലൂർ ഇടകനാർ തൊടികയിൽ സത്താർ ഭായ് എന്ന സൈനുദ്ദീൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |