
തിരുവനന്തപുരം: ജി. സുധാകരനെതിരായ അസഭ്യവർഷത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ തനിനിറം വീണ്ടും പുറത്തായെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. മുഖ്യമന്ത്രിയുടെ ഇത്തരം പദപ്രയോഗങ്ങൾ കേരളം ഇതിന് മുൻപും കണ്ടിട്ടുണ്ട്. സുധാകരനെതിരെ 'ചെറ്റത്തരം' എന്ന പരാമർശം നടത്തിയതോടെ പിണറായിക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ലെന്ന് കേരളജനത തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. എൻ.കെ പ്രേമചന്ദ്രനെ പരനാറിയെന്നും താമരശ്ശേരി ബിഷപ്പിനെ 'നികൃഷ്ടജീവി' എന്നും വിളിച്ചതും ഇതേ പിണറായിയാണ്. പാർട്ടി വ്യത്യാസമില്ലാതെ അഭിപ്രായങ്ങൾ തുറന്നുപറയുന്ന നേതാവാണ് സുധാകരൻ. കോൺഗ്രസിനെയും സ്വന്തം പാർട്ടിയായ സി.പി.എമ്മിനെയും അദ്ദേഹം വിമർശിക്കാറുണ്ട്. അതൊന്നും മുൻപ് ചെറ്റത്തരമായി മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. പിണറായി വിജയന്റേത് ഇരട്ടച്ചങ്കല്ല,മറിച്ച് ഇരട്ടമുഖമാണെന്ന് വ്യക്തമായി.
യു.ഡി.എഫിന് അനുകൂല തരംഗമാണ്. കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയ ചരിത്രത്തിൽ ഇതുപോലെ പ്രശ്നങ്ങൾ കുറഞ്ഞ ഒരു കാലഘട്ടമുണ്ടായിട്ടില്ല. കോൺഗ്രസിൽ കഴിവുള്ള ഒരുപാട് നേതാക്കളുണ്ട്. പക്ഷേ,ഒരാൾക്കല്ലേ സീറ്റ് നൽകാനാകൂ. സീറ്റ് കിട്ടാതെ പോയ അർഹരായ നേതാക്കൾക്ക് യു.ഡി.എഫ് സർക്കാർ മുൻഗണന നൽകും. സി.പി.എം-ബി.ജെ.പി ചങ്ങാത്തം കേരളത്തിൽ പുതിയ കഥയല്ല. പി.എംശ്രീ പദ്ധതിയിലും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളോടുള്ള മൃദുസമീപനത്തിലും അത് കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്,കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം ചെറിയാൻ ഫിലിപ്പ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |