തിരുവനന്തപുരം: ഗവർണർ ഒപ്പിടാതെ അസാധുവായ നിയമഭേദഗതി മറയാക്കി സാങ്കേതിക സർവകലാശാലാ സിൻഡിക്കേറ്റിൽ സി.പി.എം മുൻ എം.പി ഡോ:പി.കെ. ബിജു ഉൾപ്പെടെ ആറു പേർ അനധികൃതമായി തുടരുന്നെന്ന പരാതിയിൽ ഗവർണർ നിയമോപദേശം തേടും.
2021ഫെബ്രുവരി 20ന് പുറപ്പെടുവിച്ച ഓർഡിനൻസിലൂടെയാണ് നിയമഭേദഗതി വരുത്തി ഇവരെ സിൻഡിക്കേറ്റിലേക്ക് നാമനിർദ്ദേശം ചെയ്തത്. ഈ ഓർഡിനൻസ് ജൂലായ് രണ്ടിനും ആഗസ്റ്റ് 24നും പുനർവിളംബരം ചെയ്തു. 2021ഒക്ടോബറിൽ ഓർഡിനൻസിന് പകരമുള്ള ബിൽ നിയമസഭ പാസാക്കി. ഇതിൽ ഗവർണർ ഒപ്പിട്ടില്ല. ഇതോടെ ആറു പേരുടെയും നിയമനം അസാധുവായെന്ന് രാജ്ഭവൻ വിലയിരുത്തുന്നു.
പരാതി സർക്കാരിന് കൈമാറും. നാമനിർദ്ദേശം ചെയ്ത സർക്കാർ തന്നെ ഇവരെ പിൻവലിക്കട്ടെന്നാണ് ഗവർണറുടെ നിലപാട്. സർക്കാർ അനങ്ങിയില്ലെങ്കിൽ ഗവർണർ ഇടപെടും.
15 മാസമായി തുടരുന്ന ഇവരെ പുറത്താക്കണമെന്നും സിറ്റിംഗ് ഫീസ്, ഓണറേറിയം, യാത്രാബത്ത ഇനത്തിൽ കൈപ്പറ്റിയ 50 ലക്ഷം രൂപ തിരിച്ചുപിടിക്കണമെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പെയിനാണ് ഗവർണർക്ക് പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |