തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വി.സിയുടെ ചുമതല വഹിക്കുന്ന പ്രൊഫ. സിസാ തോമസിനെ നീക്കി പകരം വി.സിയെ നിയമിക്കാൻ സർക്കാർ നൽകിയ മൂന്നംഗ പാനൽ തള്ളി, സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ ഗവർണർ ഒരുങ്ങുന്നു.
താത്കാലിക വി.സി നിയമനത്തിൽ സർക്കാരിന് ശുപാർശ നൽകാനുള്ള അധികാരം ഹൈക്കോടതി അംഗീകരിച്ചതോടെയാണ് സർക്കാർ ഗവർണർക്ക് പാനൽ നൽകിയത്.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഇൻ ചാർജ് ഡോ. ടി.പി ബൈജു ബായി, സാങ്കേതിക യൂണി. മുൻ അക്കാഡമിക് ഡീൻ ഡോ.വൃന്ദ വി നായർ, കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പലും സിൻഡിക്കേറ്റംഗവുമായ ഡോ.സി.സതീഷ് കുമാർ എന്നിവരാണ് പാനലിൽ ഉള്ളത്. മൂന്നുപേരും ഇക്കൊല്ലം വിരമിക്കുന്നവരാണ്.
എന്നാൽ വി.സി നിയമനത്തിൽ സർക്കാർ ഇടപെടരുതെന്നാണ് മുൻ വി.സി ഡോ.എം.എസ്.രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവെന്നും അതോടെ സാങ്കേതിക വാഴ്സിറ്റി നിയമത്തിലെ വ്യവസ്ഥകൾ അപ്രസക്തമായെന്നുമാണ് ഗവർണറുടെ നിലപാട്. സർക്കാരിന് പാനൽ നൽകാമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ഉത്തരവിന് എതിരാണെന്ന് കാട്ടി അപ്പീൽ നൽകാമെന്നാണ് ഗവർണർക്ക് ലഭിച്ച നിയമോപദേശം.
സിസാ തോമസിന് വി.സിയാവാൻ യോഗ്യതയില്ലെന്നും അവരെ നീക്കണമെന്നുമുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ക്വോ-വാറണ്ടോ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. സിസാതോമസിന്റെ നിയമനം ശരിവയ്ക്കുകയും വി.സിയാവാൻ യോഗ്യതയുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു.
പരീക്ഷാനടത്തിപ്പ്, ഫലപ്രഖ്യാപനം, ബിരുദസർട്ടിഫിക്കറ്റ് വിതരണം എന്നിവ സുഗമമാക്കാൻ സിസാ തോമസിനായി. സർക്കാരിന്റെ ശുപാർശ തള്ളിയാണ് സിസാതോമസിനെ ഗവർണർ വി.സിയായി നിയമിച്ചത്. ഗവർണറുടെ അടുത്ത ഉത്തരവു വരെ തുടരാമെന്നാണ് സിസയുടെ നിയമന ഉത്തരവിലുള്ളത്.
മാർച്ച് 31ന് സിസാതോമസ് വിരമിക്കുമ്പോൾ തുടർനടപടി ഗവർണർക്ക് തീരുമാനിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |