തിരുവനന്തപുരം: ഏറെ കോളിക്കം സൃഷ്ടിച്ച ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ട് മലയാള ചലച്ചിത്ര മേഖലയിൽ ശുദ്ധികലശത്തിന് വഴിതെളിച്ച സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.എ.അബ്ദുൾഹക്കീം മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കി നാളെ സർവീസിൽ നിന്ന് പടിയിറങ്ങും. വിവരാവകാശം,സാമൂഹിക നീതി എന്നിവ വ്യക്തമാക്കുന്നതായിരുന്നു അബ്ദുൾ ഹക്കീമിന്റെ ഇടപെടലുകൾ. കുടുംബശ്രീ, കേരള ബാങ്കും സ്വാശ്രയ മേഖലയും, സ്‌കൂൾ പി .ടി.എ,പ്രാക്ടിക്കൽ പരീക്ഷാ മാർക്ക് വിഭജിച്ച സ്‌കോർ ഷീറ്റുകൾ ലഭ്യമാക്കിയത്, വ്യാപാരശാലകളിൽ പരിശോധനയ്ക്ക് മുമ്പും ശേഷവും ഉദ്യോഗസ്ഥർ രേഖകൾ വ്യാപാരിയെ കാണിക്കണമെന്നത്,ഓഫീസർ വിടുതലാകുമ്പോൾ പിൻഗാമിക്ക് നൽകുന്ന കുറിപ്പ് വിവരരേഖയാക്കിയതും വിവരം ലഭിക്കാത്ത പലർക്കും നഷ്ടപരിഹാരം ലഭ്യമാക്കിയതുമൊക്കെ അദ്ദേഹത്തിന്റെ ഇടപെടലുകളിൽ പ്രധാനപ്പെട്ടവയാണ്. കായംകുളം സ്വദേശിയായ അബ്ദുൾ ഹക്കീം പത്രപ്രവർത്തനം,അദ്ധ്യാപനം,പി.ആർ.ഡി വകുപ്പ് തുടങ്ങിയ മേഖലകളിലെ സേവനത്തിന് ശേഷമാണ് വിവരാവകാശ കമ്മീഷണറായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |