തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ആരോഗ്യവും കായികക്ഷമതയും പരിശോധിക്കാനും, ലഹരി വിരുദ്ധ ബോധവത്കരണത്തിനും സംസ്ഥാന കായിക -യുവജന കാര്യാലയവും സ്‌പോർട്സ് കേരളാ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന കാമ്പെയിൻ ഇന്ന് തുടങ്ങും. പരിപാടിയുടെ ഉദ്ഘാടനവും ഫിറ്റ്നസ് ബസുകളുടെ ഫ്ളാഗ് ഓഫും ഉച്ചയ്‌ക്ക് 12ന് സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി വി.അബ്ദു റഹ്മാൻ അദ്ധ്യക്ഷനാകും.
ആറ് മുതൽ 12 വരെയുള്ള ക്ലാസുകളിലെ 12 - 17 പ്രായപരിധിയിലുള്ള പതിനായിരം കുട്ടികളാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ ഗുണഭോക്താക്കൾ. കായിക യുവജനക കാര്യാലയം, പൊതുവിദ്യാഭ്യാസം, ഫിഷറീസ്, എസ്.സി/എസ്.ടി വകുപ്പുകൾക്ക് കീഴിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലാണ് കാമ്പയിൻ. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ശാരീരിക ക്ഷമത പരിശോധിക്കാൻ സംവിധാനങ്ങളുള്ള അഞ്ച് ബസുകൾ 14 ജില്ലകളിലും പര്യടനം നടത്തും. ബസുകളിലെ ഫിറ്റ്നസ് പരിശോധനയുടെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. വിദ്യാർത്ഥികളുടെ കരുത്തും ദൃഢതയും വേഗതയുമെല്ലാം നിർണയിക്കുന്ന 13 ഓളം പരിശോധനകളാണ് നടക്കുക. ഓരോ ബസിലും പ്രതിദിനം 200 കുട്ടികളെ പരിശോധിക്കും. മാർച്ച് 9 വരെയാണ് പര്യടനം. മന്ത്രിമാരായ ആന്റണി രാജു, കെ.രാധാകൃഷ്ണൻ, സജി ചെറിയാൻ, എം.ബി.രാജേഷ്, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി തുടങ്ങിയവർ പങ്കെടുക്കും.
കളരി ഗ്രന്ഥം ഇന്ന്
പ്രകാശനം ചെയ്യും
കളരിയുടെ പരിശീലനവും പ്രചാരണവും വിപുലമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കായികവകുപ്പും മലയാളം സർവകലാശാലയും സംയുക്തമായി തയ്യാറാക്കിയ കളരി ഗ്രന്ഥം മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും.
കേരളത്തിലെ 14 ജില്ലകളിൽ നിന്ന് ശേഖരിച്ച ഗവേഷണ പ്രബന്ധങ്ങൾ, കളരിയുമായി ബന്ധപ്പെട്ട പദങ്ങളുടെ നിഘണ്ടു, അടവുകൾ, ചുവടുകൾ, ശൈലികൾ എന്നിവയുടെ സമഗ്ര വിവരണവും. വായ്‌ത്താരികൾ, കളരി ചികിത്സയുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ, ഫോട്ടോകൾ , ഗ്രന്ഥസൂചി എന്നിവയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |