കോഴിക്കോട്: സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷം തുടങ്ങാൻ ആഴ്ചകൾ മാത്രം ശേഷിക്കേ, കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയുടെ തുക കൂട്ടുന്നതിൽ ഇന്നലെ വിദ്യാഭ്യാസമന്ത്രി വിളിച്ചു ചേർത്ത അദ്ധ്യാപക സംഘടന നേതാക്കളുടെ യോഗത്തിലും തീരുമാനമായില്ല. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട അവലോകന യോഗമാണ് ചേർന്നത്. 2016 മുതൽ നിലവിലുള്ള, ഒരു കുട്ടിക്ക് എട്ടു രൂപവരെ എന്ന തുച്ഛമായ നിരക്കാണ് ഇപ്പോഴും. അവശ്യസാധന വില വർദ്ധനയ്ക്ക് അനുസൃതമായി നിരക്ക് പുതുക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. നിലവിലുള്ള നിരക്കിൽ കുട്ടികൾക്ക് എങ്ങനെ ഉച്ചഭക്ഷണം നൽകുമെന്ന ആശങ്കയിലാണ് പ്രധാനാദ്ധ്യാപകർ.
12,200ലധികം സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലായി 29.5 ലക്ഷത്തോളം കുട്ടികൾക്കാണ് ഉച്ചഭക്ഷണമടക്കം നൽകുന്നത്. കുറേ വർഷങ്ങളായി കുട്ടികൾക്ക് ഭക്ഷണം നൽകിയതിന്റെ പേരിൽ രണ്ടരലക്ഷം രൂപവരെ കടക്കെണിയിലായ പ്രധാനാദ്ധ്യാപകരുണ്ട്. വിരമിച്ചിട്ടും കടം വീട്ടാനാവാതെ വലയുന്നവരുമുണ്ട്. നിരവധി സമരങ്ങൾ നടത്തിയിട്ടും ഫലമുണ്ടായില്ല. ഫണ്ടിനെച്ചൊല്ലി സംസ്ഥാനം കേന്ദ്രത്തേയും തിരിച്ചും കുറ്റപ്പെടുത്തുകയാണ്.
എട്ടുവർഷം പഴക്കമുള്ള നിരക്ക്
2016ലാണ് ഏറ്റവുമൊടുവിൽ നിരക്ക് പുതുക്കിയത്. 150 കുട്ടികൾ ഉള്ളിടത്ത് ഒരു കുട്ടിക്ക് എട്ടുരൂപ. 500വരെ എഴുരൂപ. അതിനു മുകളിൽ ആറുരൂപ. 2016ൽ, ഒരു കുട്ടിക്ക് നൽകേണ്ട 300 മില്ലി ലിറ്റർ പാലിന്റെ വില 39 രൂപ. ഇപ്പോൾ കൂടി. ആഴ്ചയിൽ രണ്ടുദിവസം നൽകണം. മുട്ടയ്ക്ക് 2016ൽ 3.15രൂപ. ഇപ്പോൾ ഏഴുരൂപ വരെ. രണ്ടുദിവസം ഇതും നൽകണം. ഗ്യാസിന് അന്ന് 420 രൂപ. ഇന്ന് സർവീസ് ചാർജടക്കം ആയിരത്തിന് മുകളിൽ. പച്ചക്കറി, പലവ്യഞ്ജനങ്ങളുടെ വിലയും കൂടി.
''പ്രധാനാദ്ധ്യാപകർക്ക് സാമ്പത്തിക ഭാരമുണ്ടാകാതെ ഈ അദ്ധ്യയന വർഷംതന്നെ പരിഹാരമുണ്ടാക്കുമെന്നാണ് മന്ത്രി വി.ശിവൻകുട്ടി ഇന്നലെ യോഗത്തിൽ അറിയിച്ചത്.
-ജി.സുനിൽകുമാർ,
സംസ്ഥാന ജനറൽ സെക്രട്ടറി,
കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |