കോട്ടയം : അടുക്കളയിൽ പൂരാടം മുതലേ തുടങ്ങുന്ന സദ്യവട്ടത്തിന്റെ കാലം കഴിഞ്ഞു. ഇന്നെല്ലാം ഇൻസ്റ്റന്റായതോടെ സദ്യയും ആ വഴിയ്ക്ക് തന്നെ. ഓണ വിപണിയിലെ താരം ഇന്ന് ഓണസദ്യയാണ്. ഒരു കാൾ മാത്രം മതി. സകലവിഭവങ്ങളും തൂശനിലയും സഹിതം ഓണസദ്യ വീട്ടിലെത്തും. അതുകൊണ്ടുതന്നെ വീട്ടമ്മമാർക്ക് പാചകത്തിന്റെ തിരക്കും ടെൻഷനുമില്ല. പകരം വിവിധ കാറ്ററിംഗ് സർവീസുകളും ഹോട്ടലുകളുമാണ് സദ്യവട്ടത്തിന്റെ തിരക്ക് ഏറ്റെടുത്തിരിക്കുന്നത്.
സദ്യയ്ക്കുള്ള ബുക്കിംഗുകൾ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. കുടുംബശ്രീയും കാറ്ററിംഗ് സർവീസ് ആരംഭിച്ചിട്ടുണ്ട്. ഇത് ഗ്രാമപ്രദേശത്തെ വീട്ടമ്മമാർക്ക് പുതിയൊരു തൊഴിൽവരുമാന മാർഗം കൂടെയാണ്. തൂശനിലയിൽ അവിയലും തോരനും പച്ചടിയും കിച്ചടിയും പായസവും ഓലനുമടക്കം പരമ്പരാഗത ഓണസദ്യ ലഭിക്കും. ഓണക്കാലം കാറ്ററിംഗ് സർവീസ്, ഹോട്ടൽ എന്നിവയ്ക്ക് കൊയ്ത്തുകാലമാണ്. വർഷം തോറും ഓണസദ്യ ബുക്ക് ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ആവശ്യക്കാർ ഏറിയതോടെ പലയിടത്തും ബുക്കിഗ് അവസാനിപ്പിച്ചിരിക്കുകയാണ്. ചിലയിടങ്ങളിൽ ഉത്രാടം വരെ ബുക്കിംഗ് സ്വീകരിക്കും
ഇല ഒന്നിന് 200 - 350
ഇല ഒന്നിന് 200 മുതൽ 350 രൂപവരെയുള്ള പാക്കേജുകളുണ്ട്. പായസം മാത്രം മതിയെങ്കിൽ അങ്ങനെയും വാങ്ങാം. അട, പാൽപ്പായസം, പ്രഥമൻ, പരിപ്പ്, പഴംപ്രഥമൻ തുടങ്ങിയവ ലഭിക്കും. ആവശ്യക്കാരേറെയുള്ള പാലട പ്രഥമനാണ് കൂട്ടത്തിൽ കേമൻ. ലിറ്ററിന് 350 രൂപ മുതൽ വില ആരംഭിക്കും. അടപ്രഥമന് 350. ഹോട്ടലുകളിൽ ഓണാഘോഷങ്ങളും സംഘടിപ്പിക്കുന്നുണ്ട്. സ്ഥാപനങ്ങൾക്കോ, ഫാമിലിക്കോ ബുക്ക് ചെയ്യാം. 699, 999 രൂപയുടെ പാക്കേജുകളാണ് അധികം ആളുകളും തിരഞ്ഞെടുക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.
വാഴയിലയും മറുനാട്ടിൽ നിന്ന് വരണം
വാഴയില ഇല്ലാത്ത ഓണസദ്യയെ കുറിച്ച് മലയാളികൾക്ക് ചിന്തിക്കാനാകില്ല. പണ്ട് സദ്യതയ്യാറാകുമ്പോൾ തൊടിയിൽ നിന്ന് ഇല വെട്ടിവരുന്ന കാലം കഴിഞ്ഞു. ഇന്ന് പല വീടുകളിലും വാഴയില്ല. ഇതോടെ വാഴയിലയ്ക്കും ഡിമാന്റായി. തമിഴ്‌നാട്ടിൽ നിന്നാണ് തൂശനിലയിൽ ഏറെയും വരുന്നത്. മുൻവർഷം വയനാട് മേഖലയിൽ നിന്നു വാഴയില എത്തിയിരുന്നതായി കച്ചവടക്കാർ പറയുന്നു. വാഴയിലക്കെട്ടിന് വില 200 വരും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |