ആറ്റിങ്ങൽ: കൊച്ചിയിൽ കാറപകടത്തിൽ മരിച്ച മുൻ മിസ് കേരള ആറ്റിങ്ങൽ പാലാംകോണം അൻസി കോട്ടേജിൽ അൻസി കബീറിന് (24) ഇനി കണ്ണീരോർമ്മ. ആലംകോട് മുസ്ളിം ജമാ അത്തിൽ ഇന്നലെ രാവിലെ 8.30ന് നടന്ന സംസ്കാരച്ചടങ്ങിൽ ആരാധകരും സഹപ്രവർത്തകരും നാട്ടുകാരും ബന്ധുക്കളുമുൾപ്പെടെ നിരവധിപേർ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പങ്കെടുത്തു.
ഇന്നലെ രാവിലെ ആറോടെയാണ് പിതാവ് കബീർ ഖത്തറിൽ നിന്ന് നാട്ടിലെത്തിയത്. മതപരമായ ചടങ്ങുകളും പ്രാർത്ഥനയും കഴിഞ്ഞ് വിലാപയാത്രയായാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയത്. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് മൃതദേഹം പാലാംകോണത്തെ വീട്ടിലെത്തിച്ചത്.
അൻസിയുടെ മരണവാർത്തയറിഞ്ഞതിനെ തുടർന്ന് ആത്മഹത്യയ്‌ക്ക് ശ്രമിച്ച മാതാവ് റസീന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഐ.സി.യുവിലാണ്. റസീനയുടെ ആരോഗ്യനില നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
അൻസിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഉറ്റവരുടെ സങ്കടം അണപൊട്ടി. സഹപാഠികളും കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തു നിന്നുമുള്ള സഹപ്രവർത്തകരും ആരാധകരുമുൾപ്പെടെ നിരവധിപേർ അൻസിക്ക് അന്ത്യോപചാരം അർപ്പിച്ചു. അടൂർ പ്രകാശ് എം.പി, നഗരസഭാ കൗൺസിലർമാർ, പഞ്ചായത്തംഗം അൻസർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ അൻസിയുടെ വീട്ടുകാരെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |