പഴകിയ മരുന്നുകൾ കണ്ടെത്തി
തിരുവനന്തപുരം: 'ഓപ്പറേഷൻ ഗുണവക്ത' എന്ന പേരിൽ ഡ്രഗ് ഇൻസ്പെക്ടർമാരുടെ ഓഫീസുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. പത്തനംതിട്ടയിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ മരുന്നു കമ്പനികൾ ഹാജരാക്കിയ മരുന്നുകൾ ഉത്പാദനം കഴിഞ്ഞ് രണ്ടുവർഷം വരെ കഴിഞ്ഞതാണെന്നും മരുന്നുകൾ ഡ്രഗ് ഇൻസ്പെക്ടർമാർ പരിശോധന നടത്തി ആറുമാസം കഴിഞ്ഞിട്ടും ആശുപത്രികളിൽ വിതരണം ചെയ്യാതെ താമസിപ്പിച്ചെന്നും കണ്ടെത്തി.
കൊല്ലം, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിലെ പല ഡ്രഗ് ഇൻസ്പെക്ടർമാരും പരിശോധനാചട്ടം കൃത്യമായി പാലിക്കുന്നില്ല. കൊല്ലം, ഇടുക്കി എന്നിവിടങ്ങളിൽ ഡ്രഗ് ലൈസൻസ് വിതരണം ചെയ്യുന്നതിൽ മനപ്പൂർവമായ കാലതാമസം വരുത്തുന്നു. കൊല്ലത്തും പത്തനംതിട്ടയിലും ഇൻസ്‌പെക്ടർമാർ ഓരോ മാസവും എടുക്കണ്ട 13 സാമ്പിളുകൾ ഒറ്റ ദിവസം ഒരു മെഡിക്കൽ സ്റ്റോറിൽ നിന്നു തന്നെ ശേഖരിച്ചു.
കൊല്ലം, കോട്ടയം ജില്ലകളിൽ ഗുണനിലവാരം കുറഞ്ഞ മരുന്നു കമ്പനികൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിൽ കാലതാമസം വരുത്തി. എറണാകുളത്ത് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ലാബ് റിസൾട്ടുകൾ രേഖപ്പെടുത്താതെ അട്ടിമറിക്കുന്നതായും കണ്ടെത്തി. പാലക്കാട്ട് ഉദ്യോഗസ്ഥരിൽ നിന്ന് കണക്കിൽപെടാത്ത 4320 രൂപ പിടിച്ചെടുത്തു. ഗുണനിലവാരമില്ലെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തിയ മരുന്നുകൾ വിതരണം ചെയ്യുന്ന കമ്പനികൾക്കെതിരെ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിക്ക് ശുപാർശ ചെയ്യുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |