തിരുവനന്തപുരം: മനസും ശരീരവും രണ്ട് ധ്രുവങ്ങളിൽ സഞ്ചരിക്കുമ്പോഴും അവഗണനകൾ വിടാതെ പിന്തുടരുമ്പോഴും നിശ്‌ചയദാർഢ്യത്തിന്റെ കരുത്തുമായി മലയാളത്തിലെ ആദ്യ ട്രാൻസ് മോഡലെന്ന് പേരെടുത്ത ആലപ്പുഴ ചേർത്തല സ്വദേശി ഗൗരി സാവിത്രിയുടെ ജീവിതം പുസ്‌തകമാകുന്നു. ഗൗരിയുടെ ബാല്യകാല ഓർമ്മകൾ, കടന്നുവന്ന വഴി, മോഡലിംഗ് രംഗത്തെ അനുഭവങ്ങൾ തുടങ്ങിയവ പുസ്‌തക രൂപത്തിലാക്കുന്നതിന്റെ അവസാനവട്ട പണിപ്പുരയിലാണ് ഗൗരി. ട്രാൻസ്ജെൻഡറുകൾ പരസ്യ-സിനിമാ മേഖലയിൽ സജീവമാകുന്നതിനും മുമ്പ് 2016ലാണ് ഗൗരി മോഡലിംഗ് രംഗത്ത് ചുവടുവച്ചത്. അൽ ജസീറയും ബി.ബി.സിയും ഉൾപ്പെടെയുളള അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിൽ ഗൗരി നിറഞ്ഞുനിന്നെങ്കിലും മലയാളി ഗൗനിച്ചിരുന്നില്ല. കാലം മാറുന്നത് കണ്ട് ചിരിക്കുക്കയല്ലാതെ മറ്റൊന്നും പറയാനില്ലെന്നാണ് ഗൗരി പറയുന്നത്. ബി.ബി.സിയുടെ ഡൽഹി പ്രതിനിധി ഗീത പാണ്ഡെ കൊച്ചിയിലെത്തിയും അൽജസീറയുടെ റിപ്പോർട്ടർ ഫോണിലൂടെയുമാണ് ഗൗരിയുടെ അഭിമുഖം തയ്യാറാക്കിയത്.
ഷാർമിള നായരുടെ ഉടമസ്ഥതയിലുളള റെഡ് ലോട്ടസ് എന്ന ഓൺലൈൻ സാരി സ്റ്റോറിന് വേണ്ടി മോഡലായ ഗൗരിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പിന്നാലെ തിരുവനന്തപുരത്ത് പേരുകേട്ട കരാൽക്കടയുടെ മോഡലാകാൻ വിളിവന്നു. കൊച്ചിയിലായിരുന്നു ഷൂട്ട്. ഒരു ദിവസമേ ഷൂട്ടിനായി വേണ്ടി വന്നുളളൂവെങ്കിലും പ്രതിഫലമായി വലിയൊരു തുക തന്നെ നൽകി. സ്ഥിരമായി പരസ്യം ചെയ്യാത്ത കരാൽക്കടയുടെ ഒരേയൊരു ട്രാൻസ്‌ജെൻഡർ മോഡലാണ് ഗൗരി. പത്തിലധികം വസ്‌ത്രവ്യാപാരശാലകളുടെ മോഡലായ ഗൗരി തൃശൂരിലെ പൂർണിമാസ് ബൊട്ടീക്കിന് വേണ്ടിയാണ് ഒടുവിൽ അഭിനയിച്ചത്. ഇതിനിടെ കരുണ എന്ന ഹ്രസ്വചിത്രത്തിൽ അഭിനയിച്ച് അതുവഴി രതീഷ് രവീന്ദ്രന്റെ പിക്‌സേലിയ എന്ന ചിത്രത്തിൽ നായികയായി. കൊൽക്കത്ത ഫിലിം ഫെസ്റ്റിവൽ അടക്കം നിരവധി ചലച്ചിത്രോത്സവങ്ങളിൽ സിനിമ പ്രദർശിപ്പിക്കുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്‌തെങ്കിലും മലയാളി ഇതൊന്നും കണ്ടതായി നടിച്ചില്ലെന്ന പരിഭവം ഗൗരിയ്‌ക്കുണ്ട്.
ഏഴ് വർഷം മുമ്പാണ് ഗൗരി സാവിത്രി എന്ന പേര് സ്വീകരിച്ചത്. പേരിലെ ഗൗരി അച്ഛന്റെ മുത്തശിയുടേതാണ്. സാവിത്രി എന്ന പേര് അച്ഛന്റെ അമ്മയുടെയും. ട്രാൻസ് വുമണാകാൻ ശസ‌്ത്രക്രിയ കൂടിയേ തീരുവെന്ന നിലപാട് തെറ്റാണെന്നാണ് ഗൗരി പറയുന്നത്. ഞാൻ ഒരു ശസ്ത്രക്രിയയും ചെയ്‌തിട്ടില്ല. അങ്ങനെ ചെയ്യുന്നവർ ഒരുപാടുണ്ട്. അത് തെറ്റാണ് എന്നല്ല പറഞ്ഞത്. ഞാൻ ഇനി ഒരിക്കലും ചെയ്യില്ല എന്നും അതിനു അർത്ഥമില്ല. പക്ഷേ ശസ്ത്രക്രിയ അത്യന്താപേക്ഷിതം അല്ല എന്നാണ് പറഞ്ഞത്. അത് ചെയ്യാതെ തന്നെ സന്തോഷത്തോടെയാണ് ഞാൻ കഴിയുന്നതെന്നും ഗൗരി പറയുന്നു. അമ്മ കുമാരിയ്‌ക്കൊപ്പം വൈക്കത്തെ വീട്ടിലാണ് താമസം. പിതാവ് പരേതനായ രാജൻ.
'എന്റെ വീട്ടുകാർ എന്നെ അംഗീകരിക്കുന്നുവെന്നതാണ് ഏറ്റവും വലിയ കരുത്ത്. എനിക്കെന്തോ കുറവുണ്ട് എന്നല്ല അവരാരും എന്നെ പഠിപ്പിച്ചത്. ആണിനേയും പെണ്ണിനേയും പോലെ തന്നെയുളള മറ്റൊന്നാണ് എന്നാണ്. അവർക്കൊപ്പം നിൽക്കെ എനിക്കൊരിക്കലും ഒരു പൂർണ സ്ത്രീയായി മാറണമെന്നില്ല.'
ഗൗരി സാവിത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |