കൊച്ചി: സാങ്കേതിക സർവകലാശാല വി.സിയായി നവംബർ നാലിനു ചുമതലയേറ്റെങ്കിലും ഡിഗ്രി സർട്ടിഫിക്കറ്റുകളിൽ ഒപ്പിടാൻ സർവകലാശാലാ അധികൃതർ അനുവദിക്കുന്നില്ലെന്നും ,ഇത് തൊഴിലും ഉപരിപഠനവും കാത്തിരിക്കുന്ന നിരവധി വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്നും ഡോ. സിസ തോമസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ഡിജിറ്റൽ ഒപ്പിടാനുള്ള സൗകര്യം അധികൃതർ ലഭ്യമാക്കിയിട്ടില്ല. ഉദ്യോഗസ്ഥരുടെ നിസഹകരണം കാരണമാണിതെന്നും ഡോ. സിസ വിശദീകരിച്ചു.
സാങ്കേതിക സർവകലാശാല വി.സിയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്ന് ഡോ. സിസ തോമസിനെ ഗവർണർ താത്കാലിക വി.സിയായി നിയമിച്ചിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കി ഡോ. സിസ മറുപടി സത്യവാങ്മൂലം നൽകിയത്.വി.സിയായി തന്നെ നിയമിച്ച ഗവർണറുടെ നടപടിയെ ചോദ്യം ചെയ്യാൻ സർക്കാരിന് കഴിയില്ല. ഗവർണർ സർക്കാരിന്റെ ഭാഗമാണ്. ആ നിലയ്ക്ക് തന്നെ പദവിയിൽ വിലക്കണമെന്നാവശ്യപ്പെട്ട് ക്വോ വാറന്റോ ഹർജി നൽകാൻ സർക്കാരിന് നിയമപരമായി അധികാരമില്ലെന്നും
സത്യവാങ്മൂലത്തിൽ പറയുന്നു.
1991ൽ അദ്ധ്യാപികയായി സർവീസിൽ പ്രവേശിച്ച തനിക്ക് 32 വർഷത്തെ അദ്ധ്യാപന പരിചയമുണ്ട്. അഡ്‌മിനിസ്ട്രേറ്റീവ് സ്ഥാപനങ്ങളിൽ 13 വർഷത്തെ പ്രവൃത്തി പരിചയമുണ്ട്
വി.സിയുടെ പദവി വഹിക്കാൻ തനിക്കു മതിയായ യോഗ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ ഡോ. സിസ വിശദീകരിച്ചിട്ടുണ്ട്. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |