ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻപ്രായം കൂട്ടൽ
കൊച്ചി: ഡിസംബറിൽ വിരമിക്കാനിരിക്കുന്ന രണ്ട് ഹൈക്കോടതി ജീവനക്കാർ പെൻഷൻ പ്രായംകൂട്ടണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഇവരുടെ റിട്ടയർമെന്റ് കോടതിയുടെ അന്തിമതീർപ്പിന് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻപ്രായം 56ൽ നിന്ന് 58 ആക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി നൽകിയ ശുപാർശയിൽ സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്ന പ്രതീക്ഷയും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പങ്കുവച്ചു. ഹൈക്കോടതി ജീവനക്കാരായ പി.പി. സജീവ്കുമാർ, സി.ആർ. വിജയകുമാരിഅമ്മ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇതേ ആവശ്യമുന്നയിച്ച് നേരത്തെ നൽകിയ ഹർജികളിൽ മറ്റൊരു സിംഗിൾബെഞ്ചിന്റെയും സമാന ഉത്തരവുണ്ട്. ഹൈക്കോടതിയുടെ പ്രവർത്തനം പൂർണ്ണമായും ഡിജിറ്റലാക്കുന്ന സാഹചര്യത്തിൽ പരിചയ സമ്പന്നരായ ജീവനക്കാരുടെ സേവനം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി പെൻഷൻപ്രായം വർദ്ധിപ്പിക്കാൻ ഹൈക്കോടതി ഭരണവിഭാഗം സർക്കാരിന് നേരത്തെ ശുപാർശ നൽകിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശപ്രകാരം രജിസ്ട്രാർ ജനറൽ നൽകിയ ഈ ശുപാർശ സർക്കാരിന്റെ സജീവപരിഗണനയിലുണ്ടെന്നും വൈകാതെ തീരുമാനമുണ്ടാകുമെന്നും സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |