തിരുവനന്തപുരം:തോന്നയ്‌ക്കൽ നോളഡ്‌ജ് സിറ്റിയിൽ സ്ഥാപിക്കുന്ന സ്‌പെയ്സ് പാർക്കിന്റെ ഭരണനിർവ്വഹണത്തിന് കെ.സ്‌പെയ്സ് സൊസൈറ്റി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു.
ചാരിറ്റബിൾ ആക്ട് 1955 പ്രകാരം രജിസ്റ്റർ ചെയ്യുന്ന സൊസൈറ്റിയുടെ ധാരണാപത്രവും ചട്ടങ്ങളും നിയന്ത്രണ സംവിധാനങ്ങളും അടങ്ങിയ കരട് രേഖ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. സംസ്ഥാനത്തെ ഐ.ടി.പാർക്കുകൾ, സ്റ്റാർട്ടപ്പ് മിഷൻ, സംസ്ഥാന ഐ.ടി.ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ അധികമുള്ള ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ സൊസൈറ്റിയിൽ നിയമിക്കും. ഇതിനായി പത്ത് തസ്തികകൾ സൃഷ്ടിക്കും. പ്രാരംഭ മൂലധനമായി രണ്ടു കോടി രൂപയും അനുവദിച്ചു. ടെക്നോപാർക്കിന്റെ ഭൂമിയിൽ നിന്ന് 18.56 ഏക്കർ സ്പെയ്സ് പാർക്കിനായി പുതിയ സൊസൈറ്റിക്ക് കൈമാറും.
2019 ജൂലായിലാണ് രാജ്യത്തെ ആദ്യ സ്പെയ്സ് പാർക്ക് തിരുവനന്തപുരത്ത് തുടങ്ങാൻ തീരുമാനിച്ചത്. ബഹിരാകാശ ഗവേഷണ,വികസന,വ്യവസായ മേഖലകളിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഒരു മേൽക്കൂരയ്‌ക്ക് കീഴിൽ പ്രവർത്തിക്കാൻ സ്പെയ്‌സ് പാർക്കിൽ സൗകര്യം നൽകും. ഫുഡ്കോർട്ട്, വിനോദ ഉപാധികൾ, എ.പി.ജെ.അബ്ദുൽകലാമിന്റെ പേരിൽ മ്യൂസിയം,ഗവേഷണ സ്ഥാപനമായി നോളഡ്‌ജ് സെന്റർ, പാർക്കിന്റെ ഭരണനിർവ്വഹണകേന്ദ്രം തുടങ്ങിയവയും ഉണ്ടാവും.
ഐ.എസ്.ആർ.ഒ.യുടെ രാജ്യത്തെ ഏറ്റവും വലിയ യൂണിറ്റായ വിക്രം സാരാഭായ് സ്പെയ്സ് സെന്ററാണ് സ്പെയ്സ് പാർക്കിന് ഏറ്റവും അനുകൂലമായ ഘടകം.
ഗവേഷണ വികസന പ്രവർത്തനങ്ങൾക്കായി ഈ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് സ്‌പെയ്സ് പാർക്കിൽ സൗകര്യം ഉണ്ടാവും. ഐ.എസ്.ആർ.ഒ, വിദേശ ബഹിരാകാശ ഏജൻസികൾ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കാനാവുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങളെയും ഗവേഷണ സ്ഥാപനങ്ങളെയും ഇവിടേക്ക് ക്ഷണിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |