തിരുവനന്തപുരം: അടുത്ത വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ കൂടുതൽ സജീവമാക്കി സംസ്ഥാനതല വാഹന പ്രചാരണ ജാഥയുമായി സി.പി.എം. കേന്ദ്ര നയങ്ങൾക്കെതിരെയും സംസ്ഥാന സർക്കാരിന്റെ ബദൽ നയങ്ങൾ ഉയർത്തിക്കാട്ടിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തിൽ ഒരു മാസം നീളുന്ന ജാഥ കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഫെബ്രുവരി 20 മുതൽ മാർച്ച് 18 വരെയാണ് ജാഥ. പി.കെ. ബിജു ആണ് ജാഥാ മാനേജർ. സി.എസ്.സുജാത, എം.സ്വരാജ്, ജെയ്ക് സി. തോമസ്, കെ.ടി. ജലീൽ എന്നിവർ മറ്റ് ജാഥാംഗങ്ങൾ.
എല്ലാ നിയോജകമണ്ഡലങ്ങളിലൂടെയും ജാഥ കടന്നുപോകുമെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. വർഗീയവിഭജനത്തിനായി ഏതറ്റം വരെയും പോകുമെന്ന ആർ.എസ്.എസിന്റെ പ്രഖ്യാപിത അജണ്ടയ്ക്കെതിരെ ജനങ്ങളെ അണിനിരത്തേണ്ടതുണ്ട്. 2025ൽ ആർ.എസ്.എസ് രൂപീകരണത്തിന്റെ നൂറാം വാർഷികഘട്ടത്തിൽ ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തിലേക്ക് എത്തണമെന്നാണ് ആർ.എസ്.എസ് അജണ്ട.
കേന്ദ്രസർക്കാർ ഓരോ ദിവസവും കോർപ്പറേറ്റുകൾക്ക് വേണ്ടി ജനവിരുദ്ധ നിലപാട് സ്വീകരിക്കുകയാണ്. എല്ലാത്തിനും വില വർദ്ധിക്കുന്നത് സാധാരണക്കാരുടെ ജീവിതസാഹചര്യം ദുസഹമാക്കുന്നു. തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലില്ലാത്ത വിധം ഉയർന്നു. പട്ടിണിപ്പാവങ്ങളുടെ എണ്ണം ദിവസവും കൂടിവരുന്നു. ഫലപ്രദമായ ഇടപെടൽ കേന്ദ്രത്തിൽ നിന്നുണ്ടാകുന്നില്ല.
ജി.എസ്.ടി നഷ്ടപരിഹാരത്തുക നൽകാൻ തയ്യാറാകാത്ത കേന്ദ്രസമീപനം കാരണം ഇരുപതിനായിരം കോടിയുടെ കുറവാണ് ഈ വർഷം സംസ്ഥാനത്തിനുണ്ടാവുക. ഇന്ത്യയിലാകെ നോക്കിയാൽ മതനിരപേക്ഷതയ്ക്കും ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയും നിലകൊള്ളുന്ന ഏക സർക്കാർ കേരളത്തിലേതാണ്. ഇത്തരം വിഷയങ്ങളെല്ലാം ജനശ്രദ്ധയിലെത്തിക്കുകയാണ് ജാഥയിലൂടെ ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |