കൊട്ടിയൂർ (കണ്ണൂർ): കൊട്ടിയൂർ തലക്കാണി ഗവ. യു.പി സ്കൂളിലെ ഒരു ദിവസം തുടങ്ങുന്നത് ചിരിയോടെയാണ്. അദ്ധ്യാപകരും ജീവനക്കാരും കുട്ടികളും ചേർന്ന് ഒന്നൊന്നര ചിരിയാണ്. ഇവർക്ക്ചിരി കഴിഞ്ഞ് മതി പഠിത്തം.യു.പി. സ്കൂളിലെയും പ്രീ പ്രൈമറി സ്കൂളിലെയും അഞ്ഞൂറോളം കുട്ടികളുടെയും 22 അദ്ധ്യാപക, അദ്ധ്യാപകേതര ജീവനക്കാരുടെയും കരുത്താണ് ഈ ചിരി.
കഴിഞ്ഞ നവംബറിൽ തുടങ്ങിയ ചിരി ഒരു ദിവസവും മുടങ്ങിയിട്ടില്ല. പ്രാർത്ഥനയ്ക്ക് മണി മുഴങ്ങി അത് പൂർത്തിയായാൽ ഉടൻ മുഴങ്ങും ലാഫിംഗ് ബെൽ. പിന്നെ, ചിരിയുടെ ആരവമാണ്. പ്രതികൂല ജീവിത സാഹചര്യവും പഠനത്തോടുള്ള പേടിയും സൃഷ്ടിക്കുന്ന സമ്മർദ്ദങ്ങൾ ഈ കുട്ടികളെ ഇപ്പോൾ അലട്ടാറില്ല. ഏപ്പോഴും ഒരു പ്രസരിപ്പ് അവരുടെ മുഖങ്ങളിൽ പ്രകടമാണെന്ന് അദ്ധ്യാപകർ പറയുന്നു.
കൊവിഡ് കാലത്തെ അടച്ചുപൂട്ടൽ കഴിഞ്ഞെത്തിയ കുട്ടികൾക്ക് ഉണർവും ഉന്മേഷവും പകരാൻ സ്കൂളിലെ ജീവനക്കാരൻ ഷിന്റോയാണ് ആശയം മുന്നോട്ടുവച്ചത്. കുട്ടികൾ ചിരിച്ചാൽ മതിയെന്നായിരുന്നു തീരുമാനം. കുട്ടികൾ മനസുതുറന്ന് ചിരിക്കണമെങ്കിൽ അദ്ധ്യാപകരും ചിരിക്കണമെന്ന് പ്രഥമാദ്ധ്യാപിക എൻ. സാറ പറഞ്ഞത് എല്ലാവരും ഉൾക്കൊണ്ടു.
ചിരിയുടെ കരുത്ത്
1. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളുടെ നല്ല ഇടപെടൽ. ക്ലാസ് പരീക്ഷകളിൽ മികച്ച വിജയം
2. സങ്കോചം മാറി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളോട് മത്സരിക്കാനും ഇവർ തയ്യാർ
3. വിക്ടേഴ്സ് ചാനൽ റിയാലിറ്റി ഷോയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ഒന്നായി.
`എല്ലാ പ്രശ്നങ്ങളിൽ നിന്നും മാറിനിന്ന് ഉൾവലിയുന്ന വലിയൊരു വിഭാഗം കുട്ടികളിൽ എന്തിനെയും നേരിടാനുള്ള ആത്മവിശ്വാസമുണ്ടാക്കാൻ ചിരിക്ക് കഴിഞ്ഞിട്ടുണ്ട്. ഏത് മത്സരങ്ങളിലും പങ്കെടുക്കാൻ കുട്ടികൾ സഭാകമ്പമില്ലാതെ മുന്നോട്ട് വരുന്നു.'
എൻ. സാറ, പ്രഥമാദ്ധ്യാപിക ,
തലക്കാണി ഗവ.യു.പി സ്കൂൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |