കൊച്ചി: ഹിന്ദു കുടുംബത്തിലെ പൂർവിക സ്വത്തിൽ കേരളത്തിലും പെൺമക്കൾക്ക് തുല്യാവകാശം ഉറപ്പിച്ച് ഹൈക്കോടതി. 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമം അനുസരിച്ച് 2004 ഡിസംബർ 20ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിന് തടസമായി നിന്ന് 1975ലെ കേരള കുടുംബ വ്യവസ്ഥ നിയമത്തിന് പ്രാബല്യമില്ലെന്ന് ജസ്റ്റിസ് എസ് ഈശ്വരൻ ഉത്തരവിൽ വ്യക്തമാക്കി.
കോഴിക്കോട് സ്വദേശികളായ സഹോദരിമാരാണ് പിതാവിന്റെ സ്വത്തിൽ അവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കീഴ്‌ക്കോടതി ആവശ്യം തള്ളിയതിനെത്തുടർന്ന് അവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് വിവിധ നിയമങ്ങൾ പരിശോധിച്ച കോടതി ഇതിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി. 1975ലെ കേരള കൂട്ടുകുടംബ വ്യവസ്ഥ (നിർത്തലാക്കൽ) നിയമത്തിലെ സെക്ഷൻ മൂന്ന്, നാല് എന്നിവ 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ (ഭേദഗതി) നിയമവുമായി ചേർന്നുപോകുന്നില്ല.
സെക്ഷൻ മൂന്ന് അനുസരിച്ച് പാരമ്പര്യ സ്വത്തിൽ ആർക്കും ജന്മാവകാശമില്ല എന്ന് പറയുമ്പോൾ സെക്ഷൻ നാല് പറയുന്നത് ഹിന്ദു അവിഭക്ത കുടുംബത്തിലുള്ളവർക്ക് സ്വത്ത് പങ്കിട്ട് കൂട്ടവകാശം ഉണ്ടായിരിക്കും എന്നാണ്. എന്നാൽ, 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമം എല്ലാ മക്കൾക്കും തുല്യാവകാശം ഉണ്ടായിരിക്കുമെന്ന് പറയുന്നു. ഈ സാഹചര്യത്തിൽ 1975ലെ കൂട്ടുകുടുംബ വ്യവസ്ഥ നിർത്തലാക്കൽ നിയമം നിലനിൽക്കില്ല എന്നും കോടതി വ്യക്തമാക്കി.
'പത്ത് ആൺമക്കൾക്ക് തുല്യമാണ് ഒരു മകൾ. പത്ത് ആൺമക്കളെക്കൊണ്ടുള്ള ഫലം ഒരു മകൾ തരും'; എന്ന സ്‌കന്ദപുരാണത്തിലെ വാക്യം ഉത്തരവിൽ ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ, പെൺമക്കൾക്കുള്ള പിതൃസ്വത്തിന്റെ പിന്തുടർച്ചാവകാശ കാര്യത്തിൽ ഇക്കാര്യങ്ങൾ കാണാറില്ല എന്ന് പറഞ്ഞുകൊണ്ടാണ് സ്വത്തിൽ തുല്യാവകാശം ഉറപ്പിക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |