പാലക്കാട്: കിണാശ്ശേരി മമ്പറത്ത് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ ഭാര്യയുടെ മുന്നിൽവച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു. തിരിച്ചറിയൽ പരേഡ് ഉൾപ്പെടെ നടത്തേണ്ടതിനാൽ ഇയാളുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. മമ്പറത്ത് കാർ നിറുത്തിയ സ്ഥലവും ബൈക്കിൽ വന്ന സഞ്ജിത്തിനെ ആദ്യം വെട്ടിയ സ്ഥലവും പ്രതി കാണിച്ചുകൊടുത്തു. സഞ്ജിത്ത് കുതറിമാറി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കാറിൽ നിന്നും ഇറങ്ങി പിൻതുടർന്ന് വെട്ടുകയായിരുന്നു. സംഭവസമയം റോഡിന് ഇരുവശത്തും വാഹനങ്ങളും ആളുകളും ഉണ്ടായിരുന്നെങ്കിലും ഭീകരതകണ്ട് ആരും അടുത്തുവന്നില്ലെന്നും പ്രതി വിശദീകരിച്ചു.
പ്രതികളായ നാലുപേർ കാറിൽ കയറിയ തത്തമംഗലത്തെത്തിച്ചും തെളിവെടുത്തു. നാല് വടിവാളുകൾ കണ്ടെടുത്ത കണ്ണനൂരിലുമെത്തിച്ചു. കൊലപാതകം കഴിഞ്ഞ് ദേശീയപാത വഴി രക്ഷപ്പെടുന്നതിനിടെ ഇവിടെ ആയുധങ്ങൾ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പ്രതിയുടെ മൊഴി. മുഖംമൂടി ധരിപ്പിച്ചാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. അക്രമികൾ വന്ന കാർ ഓടിച്ചിരുന്ന ഇയാൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായും പൊലീസ് പറയുന്നു. രണ്ടുപേർകൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകും. സംഘത്തിലെ മറ്റു രണ്ടുപേരെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
കാർ കേടായി, പലവഴിക്ക് പിരിഞ്ഞു
കൊലപാതകത്തിന് ശേഷം പ്രതികൾ മാരുതി 800 കാറിൽ പാലക്കാട് തൃശൂർ ദേശീയ പാതയിലേക്ക് രക്ഷപ്പെട്ടു. കുഴൽമന്ദത്തുവച്ച് കാർ കേടായി. വർക്ക്‌ഷോപ്പിൽ പോയെങ്കിലും പെട്ടെന്ന് നന്നാക്കി കിട്ടിയില്ല. തുടർന്ന് ഇവിടെനിന്ന് സംഘം പലവഴിക്ക് പിരിഞ്ഞു. പ്രതികൾ കാർ നേരത്തെ വാങ്ങിയിരുന്നു. സൂക്ഷിച്ചത് വടക്കഞ്ചേരി അണയ്ക്കപ്പാറയിലെ ഒരു വീട്ടിലാണ്.
രണ്ട് മാസത്തിലേറെ നീണ്ട ആസൂത്രണം
പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ ആർ.എസ്.എസ് പ്രവർത്തകർ ആക്രമിച്ചതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് സഞ്ജിത്തിന്റെ കൊലയിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. സ്വദേശമായ എലപ്പുള്ളി എടുപ്പുകുളം മേഖലയിൽ സഞ്ജിത്ത് അതീവ സുരക്ഷിതനെന്ന് മനസിലാക്കി കൊലയ്ക്കായി ഭാര്യയുടെ വീടിന് സമീപം തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടുമാസത്തിലേറെ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൃത്യം നടപ്പാക്കിയത്. രണ്ടാഴ്ചയിലധികം സഞ്ജിത്തിനെ നിരന്തരം നിരീക്ഷിച്ചിരുന്നുവെന്നും പ്രതി മൊഴി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |