കൊച്ചി: സിനിമാവ്യവസായവും സംപ്രേഷകരും കേബിൾ വിതരണക്കാരും ഉൾപ്പെട്ട സംയുക്ത സംരംഭങ്ങൾ വിനോദമേഖലയിൽ പുതിയ കാലത്ത് അനിവാര്യമാണെന്ന് സിനിമാ സംവിധായകനും ഫെഫ്‌ക ജനറൽ സെക്രട്ടറിയുമായ ബി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. കേരളവിഷൻ ബ്രോഡ്ബാൻഡ്, കേരള ഇൻഫോമീഡിയ എന്നിവ സംഘടിപ്പിച്ച ഒ.ടി.ടി ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറിവരുന്ന സാങ്കേതികവിദ്യകളുടെ സാദ്ധ്യതകൾ ഉപയോഗിച്ച് മാത്രമേ സിനിമയ്ക്കും ടെലിവിഷനും അതിജീവിക്കാൻ കഴിയൂ. ഒ.ടി.ടിയോട് കലഹിച്ചിട്ട് കാര്യമില്ല. മുൻകൂട്ടി നിശ്ചയിച്ച ഫോർമാറ്റിലുള്ള സിനിമകൾ മാത്രമാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ പ്രദർശിപ്പിക്കാൻ തയ്യാറാവുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന ഉച്ചകോടി കെ- ഫോൺ മാനേജിംഗ് ഡയറക്ടർ സന്തോഷ്ബാബു ഉദ്ഘാടനം ചെയ്തു. ഏഷ്യാനെറ്റ് എഡിറ്റോറിയൽ അഡ്വൈസർ എം.ജി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
നടനും നിർമ്മാതാവുമായ പ്രകാശ് ബാരെ, അജയ്‌കുമാർ മെഹർ (ടാറ്റ എലക്‌സി), രാജീവ് ജോൺ (നോക്കിയ സൊല്യൂഷൻസ്), ഗൗരവ് സോറൽ (എക്‌സോൺവയർ), ഭാർഗവ്ഷാ (സി.ഇ.ഒ, നെക്‌സസ് ഓട്ടോമേഷൻ) എന്നിവർ സംസാരിച്ചു. സിനിമാനിരൂപകൻ ഡോ.സി.എസ്. വെങ്കിടേശ്വരൻ മോഡറേറ്ററായിരുന്നു. എൻ.ഇ. ഹരികുമാർ സ്വാഗതവും കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.വി. രാജൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |