തിരുവനന്തപുരം: അടിയന്തരപ്രമേയ നോട്ടീസ് നിഷേധിക്കുന്നതടക്കം തങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നെന്ന് ആരോപിച്ചുള്ള പ്രതിപക്ഷം ബഹളത്തിൽ മുങ്ങിയ സഭാസമ്മേളനം 17 മിനിറ്റിനുള്ളിൽ ഇന്നലത്തേക്ക് പിരിഞ്ഞു.
ചോദ്യോത്തരവേള തുടങ്ങിയതോടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ മുഖം മറച്ച് ബാനറുയർത്തിയും മുദ്രാവാക്യം പ്രതിഷേധിച്ചു. അടിയന്തരപ്രമേയ നോട്ടീസ് തുടർച്ചയായി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സ്പീക്കറുടെ ചേംബറിന് മുന്നിൽ നടന്ന സമരം കൈയാങ്കളിയിൽ കലാശിച്ചിരുന്നു. ഇതടക്കം ഭരണ- പ്രതിപക്ഷ പോര് ശമിപ്പിക്കാനും സഭാസ്തംഭനം ഒഴിവാക്കാനുമായി ഇന്നലെ രാവിലെ എട്ടിന് സ്പീക്കർ എ.എൻ. ഷംസീർ കക്ഷിനേതാക്കളുടെ യോഗം വിളിച്ചെങ്കിലും സമവായമാകാതെ പിരിഞ്ഞു.
പിന്നാലെ സഭ സമ്മേളിച്ചപ്പോൾ പ്രതിപക്ഷത്തെ കൈയേറ്റം ചെയ്തതിന് ഭരണകക്ഷിയംഗങ്ങൾക്കും വാച്ച് ആൻഡ് വാർഡിനുമെതിരെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നടപടിയാവശ്യപ്പെട്ടു. സഭയിൽ കഴിഞ്ഞ ദിവസമുണ്ടായത് ചരിത്രത്തിലില്ലാത്ത സംഭവമാണെന്ന് സ്പീക്കർ പറഞ്ഞു.
നാല് പ്രതിപക്ഷ എം.എൽ.എമാരെ ആക്രമിച്ച് പരിക്കേല്പിച്ച ഭരണകക്ഷി അംഗങ്ങൾക്കും അഡിഷണൽ ചീഫ് മാർഷലിനുമെതിരെ സ്പീക്കർ ഉടൻ റൂളിംഗ് നൽകണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. അടിയന്തരപ്രമേയം പ്രതിപക്ഷത്തിന്റെ അവകാശമാണ്. സഭാ ടി.വി ഏകപക്ഷീയമായാണ് ദൃശ്യങ്ങൾ കാണിക്കുന്നത്. ഇവിടെ നടക്കുന്നതെല്ലാം ജനം കാണേണ്ടേയെന്നും ചോദിച്ചു.
റൂളിംഗ് പിന്നീടുണ്ടാകുമെന്നും പ്രതിപക്ഷാംഗങ്ങൾ സഹകരിക്കണമെന്നും സ്പീക്കർ പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. സമാധാനപരമായ സത്യഗ്രഹമാണെന്ന് തങ്ങൾ നടത്തിയതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. എന്നാൽ, നടന്നത് ഉപരോധ സമരം തന്നെയാണെന്നും തർക്കത്തിലേക്ക് പോകേണ്ടതില്ലെന്നും സ്പീക്കർ വ്യക്തമാക്കി.
കക്ഷി നേതാക്കളുടെ യോഗത്തിലെ തീരുമാനമനുസരിച്ച റൂളിംഗ് സ്പീക്കർ നടത്തും മുമ്പ് പ്രതിപക്ഷം പ്രതിഷേധത്തിലേക്ക് നീങ്ങുന്നത് ശരിയല്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ചോദ്യോത്തര വേളയിലേക്ക് സ്പീക്കർ കടന്നതോടെ ബാനറും പ്ലക്കാർഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലേക്ക് കുതിച്ചു. ഇതിനിടെ എ.പ്രഭാകരൻ, എം.മുകേഷ്, പി.മമ്മിക്കുട്ടി എന്നിവരുടെ ചോദ്യങ്ങൾക്ക് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ മറുപടി നൽകി. ബഹളം ശക്തമായതോടെ ചോദ്യോത്തര വേള സസ്പെൻഡ് ചെയ്തതായി സ്പീക്കർ അറിയിച്ചു. തുടർന്ന് ശ്രദ്ധക്ഷണിക്കൽ പ്രമേയങ്ങൾക്കും ഉപക്ഷേപങ്ങൾക്കുമുള്ള മറുപടികൾ മേശപ്പുറത്ത് വച്ചു. തുടർന്ന് എക്സൈസ്, തദ്ദേശഭരണ വകുപ്പുകളുടെ ധനാഭ്യർത്ഥനകൾ ചർച്ച കൂടാതെ പാസാക്കി പിരിയുകയായിരുന്നു.
കക്ഷിനേതാക്കളുടെ യോഗത്തിൽ ---
പിണറായി- സതീശൻ
രൂക്ഷ വാക്പോര്
ഫലംകാണാതെ യോഗം
തിരുവനന്തപുരം: പ്രതിപക്ഷാംഗങ്ങൾക്ക് മർദ്ദനമേൽക്കുന്നതിൽ വരെ എത്തിയ സംഘർഷാന്തരീക്ഷം ശമിപ്പിക്കാൻ ഇന്നലെ സ്പീക്കർ വിളിച്ചുചേർത്ത കക്ഷിനേതാക്കളുടെ യോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്പോര് നടന്നു.
അടിയന്തരപ്രമേയ നോട്ടീസ് ഏത് വിഷയത്തിലും പരിഗണിക്കാനാവില്ലെന്ന് മുഖ്യമന്ത്രി. അങ്ങനെയെങ്കിൽ നിയമസഭ നടത്തിക്കൊണ്ട് പോകാനാവില്ലെന്ന് പ്രതിപക്ഷനേതാവ്. ഇരുകൂട്ടരും മയപ്പെടാതെ നിന്നതോടെ ചർച്ച ഫലം കാണാതെ പിരിഞ്ഞു. സ്പീക്കറുടെ ചേംബറിൽ രാവിലെ 8.05നാരംഭിച്ച യോഗം 8.45നാണ് അവസാനിച്ചത്.
ഇന്നലെ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസും പരിഗണിക്കാനാവില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ വ്യക്തമാക്കിയതോടെ, ഇനി നമുക്ക് നമ്മുടെ വഴി എന്നറിയിച്ച് വി.ഡി. സതീശനും മറ്റ് നേതാക്കളും യോഗത്തിൽ നിന്നിറങ്ങി.
പിന്നാലെ ചേർന്ന സഭാസമ്മേളനത്തിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. പ്രതിപക്ഷത്തെ കൈയേറ്റം ചെയ്ത വാച്ച് ആൻഡ് വാർഡിനും ഭരണകക്ഷിയംഗങ്ങളായ എച്ച്. സലാമിനും കെ.എം. സച്ചിൻദേവിനുമെതിരെ നടപടിയെടുക്കുക, അടിയന്തരപ്രമേയ നോട്ടീസിനുള്ള പ്രതിപക്ഷ അവകാശം അംഗീകരിക്കുക എന്നീ ആവശ്യങ്ങളുയർത്തി നടുത്തളത്തിലിറങ്ങി ബഹളം വച്ചു. തുടർന്ന് ചോദ്യോത്തരവേളയിൽ തന്നെ പിരിയുകയായിരുന്നു. ഇന്നും ഇതേ നിലയിൽ പോകാനാണ് സാദ്ധ്യത.
അടിയന്തരപ്രമേയത്തിന് ചട്ടം 50 പ്രകാരമുള്ള നോട്ടീസ് അനുവദിക്കുക, വാച്ച് ആൻഡ് വാർഡിനും രണ്ട് ഭരണകക്ഷിയംഗങ്ങൾക്കുമെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കാതെ സഹകരിക്കില്ലെന്ന് സ്പീക്കർ വിളിച്ച യോഗത്തിൽ പ്രതിപക്ഷം ഉറച്ചുനിന്നു. പരിശോധിച്ച് റൂളിംഗ് നൽകാമെന്ന് സ്പീക്കറും സഭയ്ക്കകത്ത് അന്വേഷിക്കാമെന്ന് മുഖ്യമന്ത്രിയും അറിയിച്ചെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല.
നിയമസഭയിൽ സമാന്തര സമ്മേളനം സംഘടിപ്പിച്ചത് ശരിയായില്ലെന്ന് സ്പീക്കറും മന്ത്രി കെ. രാധാകൃഷ്ണനും നിലപാടെടുത്തു. പ്രതിഷേധത്തെ പരിഹസിക്കും വിധം സഭാനടപടികൾ തുടരുമ്പോൾ അതിനനുസരിച്ച മാർഗങ്ങൾ തേടേണ്ടി വരുമെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ മറുപടി. വിവിധ കക്ഷിനേതാക്കളും സംസാരിച്ചു.
ഉരുളയ്ക്ക് ഉപ്പേരി
1. പിണറായി: അടിയന്തരപ്രമേയ നോട്ടീസിന്റെ കാര്യത്തിലുൾപ്പെടെ പ്രതിപക്ഷനേതാവെന്തിനാണ് പ്രകോപനപരമായും വൈകാരികമായും സംസാരിക്കുന്നത്?
സതീശൻ: ബാലൻസ് തെറ്റി സംസാരിക്കുന്നത് ആരാണ്? മാത്യു കുഴൽനാടൻ സംസാരിക്കുമ്പോൾ മൂന്ന് വട്ടം മുഖ്യമന്ത്രി എഴുന്നേറ്റ് മറുപടി പറയേണ്ടിയിരുന്നോ?
2. പിണറായി: എന്നോട് ചോദ്യങ്ങൾ ചോദിച്ചതിനാണ് മറുപടി കൊടുത്തത്
സതീശൻ: അംഗങ്ങൾ നോട്ടീസവതരിപ്പിക്കുമ്പോൾ ചോദ്യങ്ങൾ ചോദിക്കും, അതിനെല്ലാം മുഖ്യമന്ത്രിയെപ്പോലൊരാൾ എഴുന്നേറ്റ് മറുപടി പറയാറില്ല
3. പിണറായി: പ്രതിപക്ഷനേതാവ് അംഗങ്ങളെക്കൊണ്ട് പറയിപ്പിക്കുന്നതല്ലേ?
സതീശൻ: അതേ, ഞാൻ നിർദ്ദേശിച്ചിട്ട് തന്നെയാണ് പ്രതിപക്ഷ എം.എൽ.എമാർ പറയുന്നത്
പ്രതിപക്ഷത്തിന്റേത് കലാപശ്രമം:
മന്ത്രി കെ.രാധാകൃഷ്ണൻ
തിരുവനന്തപുരം: നിയമസഭയ്ക്ക് അകത്തും പുറത്തും കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ട് മൊബൈലിൽ പടങ്ങളും വീഡിയോയും പകർത്തി പുറത്തെത്തിച്ച് വിഷയം കത്തിക്കാനാണ് ശ്രമിച്ചത്. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ നിലനിറുത്തി സഭ നടത്താൻ ശ്രമിച്ചിട്ടും അവർ സഹകരിച്ചില്ല. ഇന്നലെ കക്ഷി നേതാക്കളുടെ യോഗത്തിൽ സ്പീക്കർ റൂളിംഗ് നടത്താമെന്ന് ധാരണയായിരുന്നു. എന്നാൽ അത് കേൾക്കാൻ പോലും തയ്യാറാകാതെ പ്രതിപക്ഷം സഭ അലങ്കോലപ്പെടുത്തി. അടിയന്തര വിഷയങ്ങൾ സഭയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ചട്ടം 50 അനുവദിക്കുന്നത്. എന്നാൽ മാർച്ച് 9ന് നടന്ന കാര്യമാണ് 15 ന് അടിയന്തര പ്രമേയമായി അവതരിപ്പിച്ചത്. നിയമസഭയിൽ സമാന്തര സഭയും കേട്ടുകേഴ്വിയില്ലാത്തതാണ്.
ഭീഷണിക്ക്
വഴങ്ങില്ലെന്ന്
യു.ഡി.എഫ്
സാമാജികർ
തിരുവനന്തപുരം: കള്ളക്കേസും കൈയൂക്കും കൊണ്ട് തങ്ങളെ തളർത്താനാവില്ലെന്നും ഭീഷണിക്ക് വഴങ്ങില്ലെന്നും യു.ഡി.എഫ് നിയമസഭാ സാമാജികർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. അനൂപ് ജേക്കബ്, റോജി എം. ജോൺ, അൻവർസാദത്ത്, ഐ.സി.ബാലകൃഷ്ണൻ, പി.കെ.ബഷീർ, കെ.കെ.രമ, ഉമതോമസ് എന്നിവരുടേതാണ് പ്രസ്താവന. ജനവിരുദ്ധ സർക്കാരിനെതിരെ പോരാട്ടം തുടരും. കള്ളക്കേസിനെ നിയമപരമായി നേരിടും.
സഭാകാര്യങ്ങൾ
മൊബൈലിൽ
പകർത്തരുതെന്ന്
സ്പീക്കർ
തിരുവനന്തപുരം:സഭയിൽ നടക്കുന്നത് മൊബൈൽഫോണിൽ ചിത്രീകരിച്ച് മാദ്ധ്യങ്ങൾക്ക് നൽകുന്ന രീതി ശരിയല്ലെന്നും ഇക്കാര്യത്തിൽ പ്രതിപക്ഷം ജാഗ്രത കാണിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.
ഒരു മോക് സ്പീക്കറെയും മുഖ്യമന്ത്രിയെയുമൊക്കെ സഭയിൽ പ്രതിപക്ഷം അവതരിപ്പിച്ചിരുന്നു. ഇതിനെ മൊബൈൽഫോണിൽ പകർത്തി പുറത്തെത്തിച്ചു. ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ല. മൊബൈൽഫോണിലെ റക്കോഡിംഗ് ബ്ലോക്ക് ചെയ്യുന്നതിലേക്ക് ചെയർ പോയിട്ടില്ല. നിയന്ത്രണം കർശനമാക്കുമെന്നും സ്പീക്കർ പറഞ്ഞു. എന്നാൽ, പ്രതിപക്ഷ പ്രതിഷേധങ്ങളെ സഭ ടി.വി മറച്ചുവയ്ക്കുകയാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. പ്രതിപക്ഷനേതാവ് സംസാരിക്കുമ്പോൾ പോലും മന്ത്രിമാരുടെ മുഖമാണ് കാണിക്കുന്നത്. പലതവണ സ്പീക്കറോട് പരാതിപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷപ്രതിഷേധം ജനങ്ങളിൽ എത്താത്ത സാഹചര്യമാണുള്ളത്. ഇത് തെറ്റിദ്ധാരണ ഉണ്ടാക്കും. പ്രതിഷേധം ജനങ്ങളെ അറിയിക്കാൻ മറ്റ് മാർഗമില്ലാത്തസാഹചര്യമാണ്.
പിൻവാതിലിലൂടെ
പ്രതിപക്ഷ
നേതാവായതല്ല
സതീശൻ: ഷാഫി
കൊല്ലം: വി.ഡി.സതീശൻ പിൻവാതിലിലൂടെ പ്രതിപക്ഷ നേതാവായ ആളല്ലെന്ന് ഷാഫി പറമ്പിൽ എം.എൽ.എ കൊല്ലത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വി.ഡി.സതീശൻ കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് ദീർഘനാൾ എം.എൽ.എയായിട്ടാണ് പ്രതിപക്ഷ നേതാവായത്. റിയാസിന്റെ കാര്യം മറിച്ചാണ്. മന്ത്രി റിയാസിന്റെയും മുഖ്യമന്ത്രിയുടെയും നട്ടെല്ല് സ്വപ്നയ്ക്കും മോദിക്കും പണയം വച്ചിരിക്കുകയാണ്.സഭയുടെ പ്രവർത്തനം സുതാര്യമല്ല.സ്പീക്കറെ മുഖ്യമന്ത്രി പാർട്ടി ഓഫീസ് സെക്രട്ടറിയെ പോലെയാക്കിയിരിക്കുകയാണ്.സ്പീക്കറെ ചേംബറിൽ പോയി മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയതോടെയാണ് പ്രതിപക്ഷ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നത്.
സഭാ ടി.വി കമ്മിറ്റിയിൽ പ്രതിപക്ഷ രാജി
തിരുവനന്തപുരം: സഭാ ടി.വിയിൽ പ്രതിപക്ഷ പ്രതിഷേധം കാണിക്കാത്തതിൽ പ്രതിഷേധിച്ച് സഭാ ടി.വിയുടെ മാനേജിംഗ് കമ്മിറ്റിയിൽ നിന്ന് പ്രതിപക്ഷാംഗങ്ങൾ രാജിവച്ചു.
മോൻസ് ജോസഫ്, എം. വിൻസന്റ്, റോജി എം. ജോൺ, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ രാജിക്കത്ത് സ്പീക്കർ എ.എൻ. ഷംസീറിന് കൈമാറി.
സഭാ ടി.വിയിൽ പ്രതിപക്ഷ പ്രതിഷേധം കാണിക്കില്ലെന്നും അടിയന്തരപ്രമേയം അനുവദിക്കില്ലെന്നുമൊക്കെയുള്ളത് കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. സഭാ ടി.വിയുമായി സഹകരിക്കേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം.
മന്ത്രിമാർ പ്രതിപക്ഷ നേതാവിന്റെ
വാലാട്ടികളല്ല :മന്ത്രിറിയാസ്
തിരുവനന്തപുരം:എൽ.ഡി.എഫ് മന്ത്രിമാർ പ്രതിപക്ഷ നേതാവിന്റെ വാലാട്ടികളല്ലെന്നും, ഭരണ വിഷയങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനു പകരം പ്രതിപക്ഷ നേതാവ് വ്യക്തിപരമായി ആക്രമിക്കുകയാണെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷ നേതാവിനെ പ്രീതിപ്പെടുത്തി വേണം മന്ത്രിപ്പണിയെടുക്കാനെന്ന നിലവാരത്തിലേക്ക് മന്ത്രിമാർ താഴ്ന്നിട്ടില്ല. എല്ലാം താനാണെന്ന ഭാവമാണ് അദ്ദേഹത്തിന്. 25 വർഷം എം.എൽ.എയാകുന്നതല്ല ഏറ്റവും വലിയ അംഗീകാരം. എത്രയോ ആളുകൾ സ്ഥാനമാനങ്ങളില്ലാതെ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. സ്വന്തം പാർട്ടി പോലും പ്രതിപക്ഷ നേതാവിന്റെ താൻ പ്രമാണിത്തം അംഗീകരിക്കുന്നില്ല.2021ൽ പ്രതിപക്ഷ നേതാവ് ആരാകണമെന്ന് കേന്ദ്ര നേതൃത്വം ചോദിച്ചപ്പോൾ 21 കോൺഗ്രസ് എം.എൽ.എമാരിൽ നാലു പേർ മാത്രമാണ് വി.ഡി.സതീശനെ പിന്തുണച്ചത്. മറ്റുള്ളവർ രമേശ് ചെന്നിത്തലയുടെ പേരാണ് പറഞ്ഞത്. എന്നിട്ടും അദ്ദേഹം പ്രതിപക്ഷ നേതാവായി. ആ ഭാഗ്യം കിട്ടിയതിന്റെ ഭാഗമായാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നത്. ആർ.എസ്.എസുമായി സതീശന് അന്തർധാരയുണ്ട്. മാദ്ധ്യമങ്ങളിൽ വാർത്ത വരുത്താനുള്ള സമരങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്നും റിയാസ് പറഞ്ഞു.
റിയാസിന് സതീശന്റെ മറുപടി --
സ്പോൺസേർഡ് സീരിയലിൽ
അല്ല പ്രവർത്തിക്കുന്നത്
തിരുവനന്തപുരം: പ്രതിപക്ഷ നേതാക്കന്മാരുടെ പാരമ്പര്യമൊന്നും തനിക്കില്ലെന്ന് മന്ത്രി റിയാസ് പറഞ്ഞത് സത്യമാണെന്നും എന്നാൽ സ്പോൺസേർഡ് സീരിയലിലല്ല പ്രവർത്തിക്കുന്നതെന്നും വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പി.ടി. ചാക്കോ മുതൽ രമേശ് ചെന്നിത്തല വരെയുള്ളവരുടെ ശ്രേണിയിൽ പെട്ടയാളല്ല ഞാൻ. എന്നാൽ, അവരെല്ലാമിരുന്ന കസേരയിലാണിരിക്കുന്നതെന്ന അഭിമാനമുണ്ട്.
പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് മന്ത്രി പറഞ്ഞത് എന്ത് മര്യാദയാണ്? ബി.ജെ.പിയുമായുള്ള അന്തർധാരയെക്കുറിച്ചദ്ദേഹം മുഖ്യമന്ത്രിയോട് ചോദിച്ചാൽ മതി. ഗോപാലൻകുട്ടിയെയും വത്സൻ തില്ലങ്കേരിയെയും കാണാൻ കാറ് മാറിക്കയറി പോയത് പിണറായി വിജയനാണ്. ലാവ്ലിൻ, സ്വർണക്കടത്ത്, ലൈഫ് മിഷൻ കേസുകളിൽ ബി.ജെ.പിയുമായി ഒത്തുതീർപ്പുണ്ടാക്കിയതാരാണെന്ന് എല്ലാവർക്കും അറിയാം. ഇതിനൊക്കെ പകരമായാണ് ബി.ജെ.പി നേതാക്കളുൾപ്പെട്ട കൊടകര കുഴൽപ്പണ കേസ് ഒത്തുതീർപ്പാക്കിയത്.
സ്വപ്ന കുടുംബാംഗങ്ങളെ മുഴുവൻ ആക്ഷേപിച്ചിട്ടും ഒരു നോട്ടീസ് പോലും അയയ്ക്കാത്തയാളിന്റെ നട്ടെല്ലാണ് വാഴപ്പിണ്ടിയും വാഴനാരും. ഞാൻ ജയിലിൽ കിടന്നില്ലെന്നൊക്കെയാണ് പറയുന്നത്. എം.എൽ.എയായി കാൽ നൂറ്റാണ്ടോളമായെങ്കിലും അദ്ദേഹത്തിന്റെ അത്രയും ഭാഗ്യം എനിക്കില്ല. ആദ്യം എം.എൽ.എ ആയപ്പോൾ തന്നെ മന്ത്രിയാകാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. പെട്ടെന്ന് മന്ത്രിയാകാനുള്ള ഭാഗ്യം കിട്ടിയതിന്റെ പരിഭ്രമമാകാം അദ്ദേഹത്തിന്.
ആരോഗ്യമന്ത്രിയുടെ കെടുകാര്യസ്ഥത ഭരണപക്ഷ എം.എൽ.എയും ചൂണ്ടിക്കാട്ടിയില്ലേ. പെട്രോൾ ഒഴിച്ച് തീകൊളുത്തിയ കരാറുകാരെ പത്ത് മിനിട്ടോളം മന്ത്രി രാജേഷ് ന്യായീകരിച്ചു. അപ്പോൾ ആ കമ്പനിയുടെ വക്കീലാണോയെന്ന് ചോദിക്കേണ്ടി വരും.
കെ.കെ. രമയുടെ കൈയൊടിച്ചിട്ടും സോഷ്യൽ മീഡിയയിലൂടെ സി.പി.എം കള്ള പ്രചാരണം നടത്തുകയാണ്. അവരുടെ ഒടിവില്ലാത്ത കൈയിലാണ് പ്ലാസ്റ്ററിട്ടതെങ്കിൽ മറുപടി പറയേണ്ടത് ആരോഗ്യമന്ത്രിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |