തിരുവനന്തപുരം: രണ്ടുവർഷം കൊണ്ട് കേരളത്തിൽ ഒരുലക്ഷം വൈദ്യുത വാഹനങ്ങളുണ്ടാവുമെന്നത് മുന്നിൽക്കണ്ട് 1263 ചാർജ്ജിംഗ് സ്റ്റേഷനുകൾ ഉടൻ പൂർത്തിയാക്കുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ ഡോ.ബി.അശോക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 62കാർ ചാർജ്ജിംഗ്, 1150 ടൂ വീലർ- ത്രീ വീലർ ചാർജ്ജിംഗ് സ്റ്റേഷനുകളുടെയും നിർമ്മാണം പുരോഗമിക്കുകയാണ്. 11 ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനുകൾ സജ്ജമായിട്ടുണ്ട്. ഈ മാസം 51എണ്ണം പൂർത്തിയാവും. ഈ സ്റ്റേഷനുകളെല്ലാം കെ.എസ്.ഇ.ബി ഭൂമിയിലാണ്. സർക്കാർ സ്ഥാപനങ്ങളിൽ സ്ഥലസൗകര്യം ലഭിച്ചാൽ അവിടെ ചാർജ്ജിംഗ് പോയിന്റുകൾ സ്ഥാപിക്കാൻ കെ.എസ്.ഇ.ബി തയ്യാറാണ്. സ്വകാര്യസംരംഭകരുമായി ചേർന്ന് പി.പി.പി മോഡൽ ചാർജ്ജിംഗ് സ്റ്റേഷനുകൾ തുടങ്ങാൻ സർക്കാരിന് ശുപാർശ നൽകി.
നിലവിൽ 13,000 വൈദ്യുത വാഹനങ്ങളാണ് സംസ്ഥാനത്തുള്ളത്. രണ്ടു വർഷത്തിനകം ഓട്ടോറിക്ഷകൾ കൂട്ടത്തോടെ വൈദ്യുതിയിലേക്ക് മാറും. സർക്കാർ വാഹനങ്ങളും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വൈദ്യുതിയിലേക്ക് മാറും. ഈ ഘട്ടമെത്തുമ്പോൾ മൊത്തം വൈദ്യുതി വിറ്റുവരവിന്റെ 30 ശതമാനവും ഗതാഗത മേഖലയിൽ നിന്നാവും. നിലവിൽ വൈദ്യുത വാഹനങ്ങൾക്ക് മറ്റുള്ളവയെ അപേക്ഷിച്ച് വില കൂടുതലാണെങ്കിലും വരും വർഷങ്ങളിൽ കുറയുമെന്നാണ് സൂചന.
സൗരപദ്ധതിയിൽ 21,000 അപേക്ഷകർക്ക് ഇനിയും അവസരം
പുരപ്പുറ സൗരപദ്ധതിയുടെ ഭാഗമായി 21 മെഗാവാട്ട് ഉത്പാദനശേഷി കൈവരിക്കാനായി. ജൂണോടെ 115 മെഗാവാട്ട് ഉദ്പാദന ശേഷി കൈവരിക്കും. സബ്സിഡി ലഭ്യമാവുന്ന സൗരപദ്ധതിയിൽ 21,000 അപേക്ഷകർക്ക് ഇനിയും അവസരമുണ്ട്. ഇടുക്കി, പാലക്കാട് ജില്ലകളിൽ 100 മെഗവാട്ട് ശേഷിയുള്ള കാറ്റിൽ നിന്നുള്ള പദ്ധതികൾ നടപ്പാക്കാനുള്ള ടെൻഡർ അടുത്തയാഴ്ച തുറക്കും. ഒൻപത് അണക്കെട്ടുകളിൽ 100 മെഗാവാട്ട് ശേഷിയുള്ള ഫ്‌ളോട്ടിംഗ് സോളാർ പ്ലാന്റുകൾ സ്ഥാപിക്കും. വൈദ്യുത ഉപഭോഗം കുറഞ്ഞ സമയത്ത് ഇത്തരം പാരമ്പരേതര ഊർജ്ജ സ്രോതസുകളിൽ നിന്ന് വൈദ്യുതി സംഭംരിച്ച് ഉപയോഗം കൂടിയ സമയത്ത് ഗ്രിഡിലേക്ക് നൽകാനായി 'ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം' എന്ന സംവിധാനം നടപ്പാക്കും. ഈ പദ്ധതികളിലൂടെ 700കോടിയുടെ സ്വകാര്യ നിക്ഷേപമുണ്ടാവുമെന്നും ബി.അശോക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |