തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഡ്യൂട്ടിക്കിടയിലെ മദ്യപാനികളെ പിടികൂടാൻ ഇന്നലെ നടത്തിയ പരിശോധനയിൽ കുടുങ്ങിയത് ഏഴുപേർ. ഇവരിൽ മൂന്നു പേർ സ്ഥിരം ഡ്രൈവർമാരും രണ്ടു പേർ സ്ഥിരം കണ്ടക്ടർമാരുമാണ്. ഒരു താത്കാലിക കണ്ടക്ടറെയും സ്വിഫ്ടിലെ ഒരു ഡ്രൈവർ കം കണ്ടക്ടറെയും പിടികൂടി.
ഇതോടെ, മന്ത്രി കെ.ബി.ഗണേശ്കുമാറിന്റെ നിർദ്ദേശ പ്രകാരം ഡ്യൂട്ടിക്കിടെ മദ്യപിക്കുന്നവരെ കണ്ടെത്താൻ ഏപ്രിൽ 7ന് തുടങ്ങിയ പരിശോധനയിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ എണ്ണം 136 ആയി. കെ.എസ്.ആർ.ടി.സിയുടെ എല്ലാ ഡിപ്പോകളിലും ബ്രെത്ത് അനലൈസർ സ്ഥാപിക്കും. 20 എണ്ണം വാങ്ങി. 50 എണ്ണം കൂടി ഈ മാസം വാങ്ങുമെന്നും മന്ത്രി അറിയിച്ചു.
മദ്യപിച്ചെന്ന് ഡ്യൂട്ടിക്കു മുൻപുള്ള പരിശോധനയിൽ കണ്ടെത്തിയാൽ ഒരു മാസവും സർവീസിനിടയിലുള്ള പരിശോധനയിൽ കണ്ടെത്തിയാൽ മൂന്ന് മാസവുമാണ് സസ്പെൻഷൻ. താൽകാലിക ജീവനക്കാരാണെങ്കിൽ ജോലിയിൽ നിന്നു നീക്കും.
കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കിയതുപോലെ സ്വകാര്യ ബസുകളിലും പരിശോധന നടത്തും.സ്വകാര്യബസ് സ്റ്റാൻഡുകളിൽ മോട്ടോർ വാഹനവകുപ്പ് സ്ക്വാഡിനാണ് പരിശോധനച്ചുമതല.
ഡ്രൈവർമാർ മദ്യപിച്ചെന്ന് കണ്ടാൽ അന്നത്തെ ട്രിപ്പ് റദ്ദാക്കാനാണ് തീരുമാനം.
ഡി.എഫ്.ഒയ്ക്കെതിരായുള്ള നടപടി
തെറ്റായിപ്പോയെന്ന് വനംമന്ത്രി
കൽപ്പറ്റ: സുഗന്ധഗിരി മരംമുറി കേസിൽ സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം, ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം. സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബീരാൻകുട്ടി എന്നീ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടി തെറ്റായിപ്പോയെന്ന സ്വയം വിമർശനവുമായി വനം മന്ത്രി എ.കെ ശശീന്ദ്രൻ. നടപടി ക്രമത്തിൽ പിശക് പറ്റിയിട്ടുണ്ട്. വിശദീകരണം ചോദിക്കാതെ സസ്പെൻഡ് ചെയ്തത് ശരിയായില്ല. പിഴവ് മനസിലായപ്പോൾ തന്നെ സർക്കാർ തിരുത്തിയിട്ടുണ്ടെന്നും മുട്ടിൽ മരം മുറിയുമായി കേസിന് ബന്ധമില്ലെന്നും മന്ത്രി വ്യക്തമാക്കി.
സൗത്ത് വയനാട് ഡി.എഫ്.ഒ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ അസാധാരണമായ രീതിയിലുള്ള നടപടിയാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. വിശദീകരണം ചോദിക്കാതെ സസ്പെൻഷൻ ഉത്തരവ് അർദ്ധരാത്രിയിൽ പുറത്തിറക്കുകയായിരുന്നു. ഉത്തരവ് വിവാദമായതോടെ മണിക്കൂറുകൾക്കുള്ളിൽ സർക്കാർ മരവിപ്പിക്കുകയും ചെയ്തു.
പെൻഷൻകാർ ആദായനികുതി പ്രസ്താവനനൽകണം
തിരുവനന്തപുരം:അഞ്ച് ലക്ഷം രൂപയ്ക്ക് മേൽ വാർഷികവരുമാനമുള്ള പെൻഷൻകാർ മേയ് 20ന് മുമ്പ് 2024-25 വർഷത്തെ പ്രതീക്ഷിത ആദായനികുതി പ്രസ്താവന മുൻകൂറായി അടുത്തുള്ള ട്രഷറിയിൽസമർപ്പിക്കണമെന്ന് സർക്കാർ സർക്കുലർ.ഇതിനകം സമർപ്പിച്ചിട്ടുള്ളവർ വീണ്ടും സമർപ്പിക്കേണ്ടതില്ല.ഇത് നൽകാത്തവരുടെ പെൻഷനിൽ നിന്ന് ജൂൺ മുതൽ പത്തുതുല്യഗഡുക്കളായി ആദായനികുതി കുറയ്ക്കും.ആദായനികുതി പാൻകാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും സർക്കുലറിലുണ്ട്. ബാങ്ക് അക്കൗണ്ടിലൂടെ പെൻഷൻ വാങ്ങുന്നവർക്ക് ആദായനികുതിപ്രസ്താവന pension.treasury@kerala.gov.in എന്ന ഇ മെയിലിലോ,https;//pension.treasury.kerala.gov.in എന്ന പെൻഷൻ പോർട്ടലിലോ അപ്ലോഡ് ചെയ്യാം.
മെഡിക്കൽ കോളേജിൽ റാഗിംഗ് :
ഏഴ് എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
തൃശൂർ : മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ റാഗിംഗ്. ഏഴ് എം.ബി.ബി.എസ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. പിയൂഷ് ഖനവത്ത്, കപിൽ ഗാർഗ്, ജയിനൂൽ ആബിദീൻ, പ്രത്യുഖ് വിറ്റൽ, ഗോവിന്ദ കുമാർ ജോഹൽ, അനുപം യാദവ്, കുശ് വന്ത് എന്നിവരെയാണ് അന്വേഷണ വിധേയമായി പ്രിൻസിപ്പൽ ഡോ.ബി.ഷീല സസ്പെൻഡ് ചെയ്തത്.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രിൻസിപ്പൽ കമ്മിറ്റിയെ ചുമതലപ്പെടുത്തി. അന്വേഷണ റിപ്പോർട്ട് പൊലീസിന് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |