കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർമാർ, കണ്ടക്ടർമാർ തുടങ്ങിയവർക്കൊപ്പം സ്വീപ്പർ,ഗാരേജ് മസ്‌ദൂർ, ഓഫീസ് അറ്റൻഡർ, പ്യൂൺ എന്നീ തസ്തികയിലുള്ളവർക്കും ആദ്യം ശമ്പളം നൽകണമെന്നും അടിസ്ഥാനവിഭാഗം ജീവനക്കാർ സ്ഥിരം ജീവനക്കാരാണോ പാർട്ട്ടൈം ജീവനക്കാരാണോ എന്ന് നോക്കേണ്ടെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം സാദ്ധ്യമെങ്കിൽ ആഗസ്റ്റ് അഞ്ചിനോ പത്തിനകമോ കൊടുക്കണം. ശമ്പളം വൈകുന്നതിനെതിരെ ജീവനക്കാരൻ ആർ. ബാജിയടക്കമുള്ളവർ നൽകിയ ഹർജികളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് നിർദ്ദേശം നൽകിയത്.
ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക് തുടങ്ങിയ അടിസ്ഥാനവിഭാഗം ജീവനക്കാർക്ക് ശമ്പളം നൽകിയശേഷം സൂപ്പർവൈസറി തസ്തികയിലുള്ളവർക്ക് ശമ്പളം നൽകിയാൽ മതിയെന്ന് നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് ഭേദഗതിചെയ്താണ് പുതിയ ഉത്തരവ്.
പ്രതിദിനം ആറുലക്ഷത്തോളം പേരാണ് കെ.എസ്.ആർ.ടി.സിയിൽ യാത്രചെയ്യുന്നത്. ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനമാണിത്. യാത്രക്കാരെ വീണ്ടും കെ.എസ്.ആർ.ടി.സി ബസുകളിലേക്ക് തിരിച്ചെത്തിക്കണം. ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. ടോയ്‌ലെറ്റുകളിലും മൂത്രപ്പുരകളിലും കയറാനാവാത്ത സ്ഥിതിയുണ്ട്. ഇവ വൃത്തിയായാൽ കൂടുതൽ ജനങ്ങൾ യാത്രയ്ക്ക് എത്തുമെന്ന് കോടതി പറഞ്ഞു.
മാസങ്ങൾക്കുശേഷം ആദ്യമായി കഴിഞ്ഞമാസം 3.52 കോടിരൂപ മിച്ചം ലഭിച്ചെന്ന് കെ.എസ്.ആർ.ടി.സിയുടെ അഭിഭാഷകൻ അറിയിച്ചു. യൂണിയനുകൾ ഓഫീസുകൾക്കുമുന്നിലെ സമരം അവസാനിപ്പിച്ചെന്നും വ്യക്തമാക്കി. കമ്പനിയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികളോട് യൂണിയനുകളുടെ പ്രതികരണം അഭിനന്ദനീയമാണെന്ന് സിംഗിൾബെഞ്ച് പറഞ്ഞു. ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്ന് ഇടക്കാല സഹായമെന്ന നിലയിൽ സർക്കാർ ജൂലായ് പത്തിന് 20 കോടി രൂപ നൽകിയെന്നും പ്രശ്നപരിഹാരത്തിനായി ജൂലായ് 31 വരെ സമയം നൽകിയാൽ പ്രായോഗിക നിർദ്ദേശങ്ങൾ നൽകാനാവുമെന്നും സ്പെഷ്യൽ ഗവ. പ്ളീഡർ സന്തോഷ്‌കുമാർ ബോധിപ്പിച്ചു. ഹർജികൾ ആഗസ്റ്റ് രണ്ടിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |