തിരുവനന്തപുരം: യാത്രക്കാരുടെ ജീവന് യാതൊരു വിലയും കല്പിക്കാതെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ ഡ്രൈവർമാരും കണ്ടക്ടർമാരും അടക്കം 100 ജീവനക്കാർക്കെതിരെ കെ.എസ്.ആർ.ടി.സിയുടെ മിന്നൽ നടപടി. സ്ഥിരം ജീവനക്കാരായ 74 പേരെ സസ്പെൻഡ് ചെയ്തു. താത്കാലികക്കാരായ 26 പേരെ പുറത്താക്കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിജിലൻസ് വിഭാഗം `സ്‌പെഷ്യൽ സർപ്രൈസ് ഇൻവെസ്റ്റിഗേഷൻ പ്രോഗ്രാം' എന്ന പേരിൽ നടത്തിയ പരിശോധനയിലാണ് ജീവനക്കാർ കൂട്ടത്തോടെ കുടുങ്ങിയത്. ഇവരിൽ സ്റ്റേഷൻ മാസ്റ്ററും മെക്കാനിക്കുകളും ഉൾപ്പെടുന്നു. ചിലർ ഡ്യൂട്ടിക്കിടെ കഴിക്കാൻ മദ്യം കൈവശം വച്ചിരിക്കുകയായിരുന്നു.
ജീവനക്കാർ മദ്യപിച്ചാണ് ജോലിക്കെത്തുന്നതെന്ന് പരാതികൾ ഉയർന്നിരുന്നു. ഇതേത്തുടർന്ന്
വനിതകൾ ഒഴികെയുള്ള മുഴുവൻ ജീവനക്കാരെയും ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ച് മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേശ് കുമാർ നിർദ്ദേശം നൽകി. ഇതോടെയാണ് വിജിലൻസ് വിഭാഗം ഉണർന്ന് പ്രവർത്തിച്ചത്.ദേഹപരിശോധനയും നടത്തി. തിരഞ്ഞെടുപ്പ് കാലമായതിനാൽ യൂണിയനുകൾക്ക് കണ്ടുനിൽക്കാനേ കഴിഞ്ഞുള്ളൂ. ബസുകൾ അടിക്കടി അപകടത്തിൽ പെടുന്നതിനും സർവീസുകൾ വൈകുന്നതിനും കാരണം മദ്യപാനമാണെന്ന ആക്ഷേപം ശക്തമാണ്.
മദ്യലഹരിയിൽ 49 ഡ്രൈവർമാർ
സ്ഥിരം ഡ്രൈവർമാർ ............................. 39
താത്കാലിക ഡ്രൈവർമാർ................... 10
ഡ്രൈവർ കം കണ്ടക്ടർ(സ്വിഫ്റ്റ്).......... 5
സ്ഥിരം കണ്ടക്ടർമാർ..............................22
താത്കാലിക കണ്ടക്ടർമാർ.....................9
സ്വിഫ്റ്റ് കണ്ടക്ടർമാർ..............................1
സ്റ്റേഷൻ മാസ്റ്റർ ............................................1
വെഹിക്കിൾ സൂപ്പർവൈസർ................. 2
സെക്യൂരിറ്റി സർജന്റ്............................... 1
സ്ഥിരം മെക്കാനിക്കുകൾ........................... 9
താത്കാലിക മെക്കാനിക്ക്......................... 1
100 കേസുകൾ
60 യൂണിറ്റുകളിൽ നടത്തിയ പരിശോധനയിൽ മദ്യപിച്ച് ജോലിക്കെത്തിയതിനും ഡ്യൂട്ടിക്കിടയിൽ മദ്യം കൈവശം സൂക്ഷിച്ചതിനുമായി 100 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ബസിൽ മദ്യക്കടത്ത്
രണ്ട് വർഷത്തിനിടെ മദ്യം കടത്തിയതിന് ആറ് ജീവനക്കാരാണ് സസ്‌പെൻഷനിലായത്. കഴിഞ്ഞ വർഷം ചെങ്ങന്നൂർ ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റ് ബസിൽ കണ്ടക്ടറുടെ സീറ്റിനടിയിൽ നിന്ന് മാഹിയിൽ നിർമ്മിച്ച 20 ബോട്ടിൽ വിദേശമദ്യം കണ്ടെടുത്തിരുന്നു. ഡ്രൈവറും കണ്ടക്ടറും സസ്‌പെൻഷനിലായി. മൂന്നുതവണ അരി കടത്താൻ ഒത്താശ ചെയ്ത കണ്ടക്ടറും പിടിയിലായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |