തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ബിരിയാണി കഴിക്കുന്നത് താൻ ഇതുവരെ കണ്ടിട്ടില്ലെന്നും ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പ് കൊടുത്തുവിട്ടു എന്ന് പറയുന്നതിലും നല്ലത് തന്റെ വീട്ടിലേക്ക് കൊടുത്തുവിട്ടു എന്ന് പറയുന്നതല്ലേയെന്നും മുൻമന്ത്രി കെ.ടി.ജലീൽ. സ്വർണക്കടത്തുകേസിലെ പ്രതി എന്തിനാണ് കൈകാലിട്ടടിക്കുന്നത്. യു.പി രജിസ്‌ട്രേഷൻ ഉള്ള വണ്ടിയിൽ ഭീഷണിപ്പെടുത്താൻ ആര് വന്നു എന്ന് അന്വേഷിക്കട്ടെ.
സ്വപ്നസുരേഷ് ആരോപിക്കും പോലെ എന്തെങ്കിലും ബന്ധം സ്വർണക്കടത്തുമായി ഉണ്ടായിരുന്നെങ്കിൽ താൻ എന്നേ അകത്താകുമായിരുന്നു. അണുമണി തൂക്കം പങ്ക് ഇല്ലെന്ന് മറ്റാരെക്കാളും അന്വേഷണ ഏജൻസികൾക്ക് അറിയാം. ആദ്യം അന്വേഷിച്ചപ്പോൾ സ്വത്തടക്കം എല്ലാം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയതാണ്. ആർക്ക് വേണമെങ്കിലും പരിശോധിക്കാം. ഇ.ഡി ഉദ്യോഗസ്ഥരെ വീട്ടിലേക്ക് വീണ്ടും സ്വാഗതം ചെയ്യുന്നു.
മുപ്പത് വർഷത്തെ അക്കൗണ്ടാണ് നേരത്തെ പരിശോധിച്ചത്. ശമ്പളമല്ലാതെ ഒരു പൈസയും ഒരാളും അയച്ചിട്ടില്ല. ആയിരം കൊല്ലം ആരെല്ലാം അന്വേഷിച്ചാലും ഒന്നും കണ്ടെത്താൻ കഴിയില്ല. പൊതുപ്രവർത്തനം നടത്തുന്നവരെ ജനങ്ങളുടെ മുന്നിൽ മോശക്കാരാക്കാനുള്ള ബി.ജെ.പി, യു.ഡി.എഫ് ശ്രമം വിലപ്പോകില്ല.
അന്വേഷണം എന്തിനിങ്ങനെ
വലിച്ചുനീട്ടുന്നു?
സ്വർണക്കടത്ത് കേസിലെ അന്വേഷണം ഇങ്ങനെ അനന്തമായി വലിച്ചുനീട്ടി കൊണ്ടുപോകാതെ ഇ.ഡിക്ക് അതുടൻ പൂർത്തിയാക്കികൂടെയെന്ന് ജലീൽ ചോദിച്ചു. ആര്, എത്ര സ്വർണം, എങ്ങനെ കടത്തി, ആർക്കെല്ലാം ഇതുമായി ബന്ധമുണ്ട്, രാജ്യദ്രോഹക്കുറ്റം നടന്നോ എന്നെല്ലാം കണ്ടെത്താൻ ഇ.ഡിക്കും മറ്റ് കേന്ദ്ര ഏജൻസികൾക്കും ഒരു പ്രയാസവുമില്ല. എന്നിട്ടും വ്യക്തമായ ചിത്രം നൽകാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുകയാണ്. കേസിലെ പ്രതിയായ സ്വപ്ന സുരേഷിനും മറ്റും വീണ്ടും ആരോപണമുന്നയിച്ച് മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരുടെ മേൽ ചെളിവാരി എറിയുന്ന അവസ്ഥ ഉണ്ടാകരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |